ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സിആർപിഎഫ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ജവാന് പരിക്കേറ്റിട്ടുണ്ട്. അനന്ത് നാഗിലാണ് ആക്രമണം ഉണ്ടായത്. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്.

അനന്ത നാഗിലെ ബിജ്ബേഹരയിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തിൽ പോകുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭീകരർക്കായി പൊലീസും സിആർപിഎഫും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരർ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാൻ ശ്രമിക്കുകയും വെടിവയ്‌പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.

രജൗരിയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അതിർത്തിക്കടന്നുള്ള ഭീകരരുടെ ഇടപെടൽ സൈന്യം സംശയിക്കുന്നു. കേസിന്റെ അന്വേഷണം എൻഐഎക്ക് വിട്ടേക്കും. സൈനിക വേഷത്തിലാണ് ഭീകരർ സൈനികത്താവളത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനിൽക്കുന്ന പ്രദേശത്ത് വൻ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

ആക്രമണം നടന്ന സ്ഥലത്ത് എൻഐഎ പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കർശനമാക്കിയതിനിടെയാണ് സേനാ ക്യാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.