ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകൾ കീഴയക്കാൻ ഒലയുടെ അത്യാധുനിക അടിപൊളി ഇലക്ട്രിക് കാറുകൾ വിപണിയിലെത്തുന്നു. ഒറ്റ ചാർജിൽ 500 കി.മീ ദൂരം സഞ്ചരിക്കാനാവുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ കാറാണ് 2024ഓടെ വിപണിയിലെത്തുക. ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ആണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്.

സമ്പൂർണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാൻഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു. അത്യാധുനിക കംപ്യൂട്ടർ, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റിൽലെസ് ഡോറുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ കാറിലുണ്ടാവും. ഒലയുടെ സ്വന്തം മൂവ് ഒ.എസ് ആയിരിക്കും കാറിലുണ്ടാവുക. കാർ ഉടമകൾക്ക് നിരന്തരം ഒടിഎ അപ്ഡേറ്റുകൾ ലഭിക്കും.

'ഇന്ത്യ ഇവി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഇന്ത്യയ്ക്കുവേണ്ടി നിർമ്മിക്കുമ്പോൾ, അത് മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാവും,' അഗർവാൾ പറഞ്ഞു.

50 നഗരങ്ങളിലായി 100 ഹൈപ്പർ ചാർജറുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടു കൂടിയ പുതിയ ഒല എസ്1 സ്‌കൂട്ടറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.