ഹരാരേ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നടക്കാനിരിക്കെ പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി.

സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഷഹബാസ് ഇടം നേടിയത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരുക്കേറ്റതോടെയാണ് വാഷിങ്ടൻ സുന്ദറിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്.

ഐപിഎല്ലിൽ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷഹബാദ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. ഐപിഎൽ കരിയറിൽ 29 മത്സരങ്ങളിൽ 279 റൺസും 13 വിക്കറ്റും സമ്പാദ്യം. റോയൽ ലണ്ടൻ കപ്പിൽ ഫീൽഡിംഗിനിടെ ഇടത്തേ ഷോൾഡറിന് പരിക്കേറ്റതാണ് സുന്ദറിന് തിരിച്ചടിയായത്. വാഷിങ്ടൺ സുന്ദർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനും ചികിൽസയ്ക്കുമായി പോകും എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18ന് ആരംഭിക്കും. കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖർ ധവാനാണ് സഹനായകൻ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

സിംബാബ്‌വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിക്കിന്റെ നീണ്ട ഇടവേള കഴിഞ്ഞെത്തുന്ന കെ എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളിതാരം സഞ്ജു സാംസണുമുണ്ട്. വെറ്ററൻ ഓപ്പണർ ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ. നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്ന ധവാനെ മാറ്റിയാണ് രാഹുലിനെ നായകനാക്കിയത്. ഹരാരേ സ്പോർട്സ് ക്ലബിൽ 18, 20, 22 തീയതികളിലായാണ് മൂന്ന് ഏകദിനങ്ങൾ. രാഹുൽ ദ്രാവിഡിന് വിശ്രമം നൽകിയതിനാൽ സിംബാബ്വെയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനും ബാറ്റിങ് ഇതിഹാസവുമായ വിവി എസ് ലക്ഷ്മണാണ്.

ടീം ഇന്ത്യ: കെ.എൽ.രാഹുൽ, ശിഖർ ധവാൻ, സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, ശാർദുൽ ഠാക്കൂർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, ഷഹബാസ് അഹമ്മദ്.