ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. പരമ്പരയ്ക്കായി സിംബാബ്‌വെയിലെ ഹരാരെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോഴുള്ളത്. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിലാണു ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ.

അതേസമയം ജല ദൗർലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ ക്രിക്കറ്റ് താരങ്ങൾക്കു നിർദ്ദേശം നൽകിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. താരങ്ങൾ കുളിക്കാനൊന്നും ഒരുപാട് നേരം ചെലവിടരുതെന്നും ബിസിസിഐ നിർദേശിച്ചതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഹരാരെ നഗരത്തിൽ ജലദൗർലഭ്യം ഗുരുതര പ്രശ്‌നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ടീം അംഗങ്ങൾക്കായുള്ള സ്വിമ്മിങ് പൂൾ സെഷനും ബിസിസിഐ വെട്ടിക്കുറച്ചു. ഹരാരെയിൽ വെള്ളം കുറവാണെന്ന കാര്യം താരങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐയുടെ ഒരു പ്രതിനിധി സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഹരാരെയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി വെള്ളമില്ലെന്ന് സിംബാബ്‌വെയിലെ രാഷ്ട്രീയ നേതാവ് ലിൻഡ സുങ്കിരിറായ് മസരിര സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ജലം ജീവിതമാണ്. അതു ലഭ്യമല്ലെങ്കിൽ ജീവനും ശുചിത്വത്തിനും ഭീഷണിയാകും. ഹരാരെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗം പൂർണമായും വെള്ളം കിട്ടാനില്ല. മറ്റിടങ്ങളിലും ജലദൗർലഭ്യമാണ്. അധികൃതർ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണം. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കണമെന്നത് സിംബാബ്‌വെയിൽ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.