കൊൽക്കത്ത: ഐപിഎൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. ടീമിന്റെ പരിശീലകനായിരുന്ന ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായതോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസമായ പണ്ഡിറ്റിനെ നിയമിച്ചത്. ട്വിറ്ററിലൂടെ കെകെആർ നിയമനം സ്ഥിരീകരിച്ചു.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശ് കിരീടം നേടിയത് പണ്ഡിറ്റിന്റെ ശിക്ഷണത്തിലായിരുന്നു. വിദർഭയെ 2018,2019 വർഷങ്ങളിൽ രഞ്ജി ട്രോഫി ജേതാക്കളാക്കിയത് പണ്ഡിറ്റിന്റെ തന്ത്രങ്ങളായിരുന്നു. ഇന്ത്യൻ പ്രാദേശിക ക്രിക്കറ്റ് വമ്പന്മാരായ മുംബൈ ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കായി അഞ്ച് ടെസ്റ്റിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 48 റൺസ് ശരാശരിയിൽ 8000ത്തോളം റൺസടിച്ചിട്ടുണ്ട്. 2013ൽ ഇന്ത്യൻ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായും ചന്ദ്രകാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

കൊൽക്കത്തയെ പരിശീലിപ്പിക്കാൻ ലഭിച്ചിരിക്കുന്നത് മികച്ച അവസരവും അംഗീകാരവുമായി കാണുന്നുവെന്ന് പണ്ഡിറ്റ് പ്രതികരിച്ചു. രണ്ട് ഐപിഎൽ കിരീടം നേടിയിട്ടുള്ള കൊൽക്കത്ത 2021ൽ റണ്ണർ അപ്പുകളായിരുന്നു.

ഐപിഎല്ലിന്റെ തുടക്കകാലത്തുകൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാനുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും അന്ന് തന്നെ സഹപരിശീലകനായോ സപ്പോർട്ട് സ്റ്റാഫായോ തന്നെ ടീമിലേക്ക് ക്ഷണിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും ചന്ദ്രകാന്ത് അടുത്തിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ചന്ദ്രകാന്തിനെ പുതിയ പരിശീലകനായി നിയമിക്കാനായതിൽ സന്തോഷമുണ്ടെന്ന് കൊൽക്കത്ത ടീം സിഇഒ വെങ്കി മൈസൂർ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ പരിശീലകനെന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ചന്ദ്രകാന്തിന് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.