വയനാട്: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അത്തിമൂല പൊഴുതന കോളനിയിലെ മണിയുടെ ഭാര്യ സംഗീത(31)യാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ഉഷയെ അറിയിച്ചു. ഉഷ ഉടൻ തന്നെ

കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ വൈത്തിരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് പൈലറ്റ് അസീസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശ്രീന കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ സംഗീത കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ ശ്രീന അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് ഷഹ്ബാനയും, ആശ പ്രവർത്തക ഉഷയും ഇവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കി. ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും പൈലറ്റ് അസീസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.