കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത്.

എറണാകുളം പച്ചാളം ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകളിലാണ് ഭാര്യ പ്രിയതമന് അവസാന സല്യൂട്ട് നൽകിയത്. പൊലീസും സൈന്യവും ഔദ്യോഗിക ബഹുമതികളോടെയാണ് നിർമ്മലിനെ യാത്രയാക്കിയത്. അതിന് ശേഷം ഭൗതികദേഹത്തിന് മുകളിലിട്ടിരുന്ന ദേശീയപതാക ഭാര്യയ്ക്ക് സൈനിക ഉദ്യോഗസ്ഥർ കൈമാറി. അപ്പോഴും ഗോപി ചന്ദ്ര ദുഃഖം ഉള്ളിലൊതുക്കി വിതുമ്പുന്നുണ്ടായിരുന്നു. നേരത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ക്യാപ്റ്റൻ നിർമ്മലിന്റെ ഭൗതികദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം വൈകിട്ട് മൂന്നരയോടു കൂടി മാമംഗലത്തെ ഭാഗ്യതാര നഗറിലെവീട്ടിൽ എത്തിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി പിരാജീവ് അന്തിമോപചാരം അർപ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടർ രേണു രാജ് അന്തിമോപചാരം അർപ്പിച്ചു. എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ നിർമ്മലിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിർമ്മലിന്റെ വിയോഗം വലിയ നഷ്ടമാണെന്നും രാജ്യത്തെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതിനാൽ ദുഃഖമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രളയമുന്നറിയിപ്പ് അറിയാതെ കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് നിർമ്മൽ മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടത്.

മധ്യപ്രദേശിലെ ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലമായ പച് മാർഹിയിക്കുള്ള യാത്രക്കിടെയാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നുള്ള യാത്രക്കിടെ തിങ്കളാഴ്‌ച്ച കാണാതായ നിർമ്മലിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്‌നിയിൽ കണ്ടെത്തിയത്.

15 ന് രാത്രി 8 മണി വരെ ബന്ധുക്കൾക്ക് നിർമലിനെ ഫോണിൽ ലഭിച്ചിരുന്നു. തുടർന്ന് നിർമലിനെ കാണാനില്ലെന്ന് കാട്ടി കുടുംബകേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും കേന്ദ്ര മന്ത്രി വി.മുരളീധരനും പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് എൻ.ഡി ആർ എഫ് സംഘം നടത്തിയ തിരച്ചിലിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

ശക്തമായ മഴയിലെ വെള്ളപൊക്കത്തിൽ കാർ അപകടത്തിൽപെട്ടാണ് നിർമ്മൽ മരിച്ചത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പാറ്റ്‌നിയെന്ന സ്ഥലത്ത് നിന്നും നിർമ്മലിന്റെ കാർ കണ്ടെത്തി. പിന്നാലെ നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ നിർമ്മലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്ന സ്ഥലത്ത് വലിയ വെള്ളപൊക്കമുണ്ടായിരുന്നു. യാത്രക്കിടെ നിർമ്മൽ വെള്ളത്തിൽ ഒഴുകിപോയെന്നാണ് കരുതുന്നത്.

2014 ൽ ആണ് നിർമ്മൽ സൈന്യത്തിൽ ജോലിക്ക് പ്രവേശിച്ചത്. കാർഗിൽ യുദ്ധകാലത്ത് വിദ്യാർത്ഥിയായിരുന്ന നിർമ്മലിന്റെ അന്ന് മുതലുള്ള ആഗ്രഹമായിരുന്നു സൈനിക സേവനം. കെഎസ്ഇബിയിൽ നിന്നും വിരമിച്ച ശിവരാജൻ-സുബൈദ ദമ്പതിമാരുടെ മൂത്തമകനാണ് നിർമ്മൽ. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഗോപി ചന്ദ്രയാണ് ഭാര്യ. ഐശ്വര്യ ഏക സഹോദരിയാണ്.