ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 24-ന് ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ഏകദിനം ഇന്ത്യൻ പേസറുടെ വിടവാങ്ങൽ മത്സരമായിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. എറ്റവുമധികം വിക്കറ്റ് നേടിയ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡിന് ഉടമയാണ് 39 കാരിയായ ജൂലൻ ഗോസ്വാമി.

എക്കാലത്തേയും മികച്ച ഇന്ത്യൻ വനിതാ പേസർ എന്ന വിശേഷണത്തോടെയാണ് താരം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട ഐതിഹാസിക കരിയറിനാണ് ജൂലൻ ഗോസ്വാമി തിരശ്ശീലയിടുന്നത്. ഈ വർഷാദ്യം നടന്ന ഏകദിന ലോകകപ്പിൽ അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞ ജൂലനെ ഇന്നലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ തിരിച്ചുവിളിക്കുകയായിരുന്നു.അടുത്തിടെ ഇന്ത്യയുടെ ലങ്കൻ പര്യടനം പരിക്കുമൂലം ജൂലന് നഷ്ടമായിരുന്നു.

ഏകദിന ലോകകപ്പിനു ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവുമായാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. 352 വിക്കറ്റുകളാണു താരം ഇതുവരെ വീഴ്‌ത്തിയത്.

ബംഗാൾ സ്വദേശിയായ താരത്തിനു 39 വയസ്സാണു പ്രായം. 2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്റെ 19-ാം വയസിലായിരുന്നു ജൂലൻ ഗോസ്വാമിയുടെ രാജ്യാന്തര അരങ്ങേറ്റം. രണ്ട് പതിറ്റാണ്ട് നീണ്ട വിസ്മയ കരിയറിൽ ഇന്ത്യൻ വനിതാ ടീമിനായി 12 ടെസ്റ്റും 201 ഏകദിനങ്ങളും 68 ടി20കളും കളിച്ചു. 2018 ഓഗസ്റ്റിൽ രാജ്യാന്തര ടി20യിൽ നിന്ന് ജൂലൻ ഗോസ്വാമി പടിയിറങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം.

ഏകദിനത്തിൽ 201 മത്സരങ്ങൾ ഇതിനകം കളിച്ച താരം 252 വിക്കറ്റുകൾ സ്വന്തമാക്കി. 12 ടെസ്റ്റുകളിൽനിന്ന് 44 വിക്കറ്റും 68 ട്വന്റി20യിൽനിന്ന് 56 വിക്കറ്റും നേടിയിട്ടുണ്ട്. 2022 ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരം കളിച്ചുകൊണ്ടാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.