തിരുവനന്തപുരം: എൻഡിഎ സഖ്യത്തിൽ നിന്ന് വിട്ട് സിപിഐഎമ്മിനൊപ്പം കൂടാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിന് തിരിച്ചടി. സമുദായത്തിന്റെ പേരിൽ രൂപീകരിച്ച ബിഡിജെഎസുമായി യാതൊരു രാഷ്ട്രീയ കൂട്ടു കെട്ടിനുമില്ലെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണ് ബിഡിജെഎസിനെ തള്ളി പറഞ്ഞത്. ഇതോടെ സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാമെന്ന വെള്ളാപ്പള്ളി നടേശന്റെ മോഹം പൊലിഞ്ഞു.

സമുദായത്തിന്റെ പേരിലുള്ള ഒരു സംഘടനയുമായും കക്ഷിചേരാൻ സി.പി.എം ഇല്ലെന്നാണ് കോടിയേരിയുടെ നിലപാട്. മതസാമുദായികാടിസ്ഥാനത്തിൽ രൂപീകരിച്ച പാർട്ടികളുമായി സഖ്യം പാടില്ലെന്നു സി.പി.എം നേരത്തേ തന്നെ തീരുമാനിച്ചതാണ്. രൂപീകരിച്ച ലക്ഷ്യം പാളിയ സ്ഥിതിക്കു ബിഡിജെഎസ് പിരിച്ചുവിടണം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എൻഡിഎ ബന്ധം ധൃതരാഷ്ട്രാലിംഗനമായിരിക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഒരു കോർപറേഷൻ അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയാണോ ബിഡിജെഎസ് ഉണ്ടാക്കിയത്? വെള്ളാപ്പള്ളി നടേശന് 15 കരിമ്പൂച്ചകളെ കിട്ടിയതാണ് ആകെ ഉണ്ടായ പ്രയോജനമെന്നു കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ കോടിയേരി പരിഹസിച്ചു.

ഇതോടെ ബിഡിജെഎസ്സിന്റെ പ്രതീക്ഷ മുഴുവനും യുഡിഎഫിലേക്കാണ്. യുഡിഎഫിനൊപ്പം ചേർന്ന് തങ്ങളുടെ സമുദായത്തിനുള്ള അവകാശം സംരക്ഷിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വെള്ളാപ്പള്ളി നടേശൻ. ഇതിനായി യുഡിഎഫുമായി ചർച്ച നടത്തുന്ന കാര്യം പരിഗണനയിലെടുത്തിരിക്കുകയാണ്.

വേങ്ങരയിൽ ലീഗിനു വൻ പ്രഹരം വരും വേങ്ങര തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനു കനത്ത പ്രഹരമായിരിക്കുമെന്നു കോടിയേരി പറഞ്ഞു. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി രൂപപ്പെട്ട രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോൾ അവിടെ. മഞ്ചേരിയും നിലമ്പൂരും കുറ്റിപ്പുറവും താനൂരുമെല്ലാം ആ മാറ്റം വിളിച്ചോതി. എൽഡിഎഫിനു വൻ മുന്നേറ്റമുണ്ടാകും.

വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായി കരുതുന്നില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ അങ്ങനെ വ്യാഖ്യാനിക്കാൻ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉപതിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. കേരളം ജിഹാദികളുടെ താവളമാണെന്നു തെളിയിക്കാൻ ആർഎസ്എസ് ബിജെപി നേതാക്കളെ കോടിയേരി വെല്ലുവിളിച്ചു.

ഹിന്ദുക്കൾക്കു താമസിക്കാൻ പറ്റാത്ത സ്ഥലമാണു കേരളമെന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്? നവതി പിന്നിട്ട പി.പരമേശ്വരനെപ്പോലൊരു നേതാവിന് അങ്ങനെ തോന്നിയിട്ടുണ്ടോ? കെ.എം.മാണിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു മാണി തന്നെയാണ്. വേങ്ങരയിൽ അദ്ദേഹം ആരെ പിന്തുണയ്ക്കുന്നു എന്നത് ആരും ഗൗരവമായി കാണുന്നില്ല.

കോൺഗ്രസ് ബന്ധം സംബന്ധിച്ചു സംസ്ഥാന ഘടകങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല. അതു കൂട്ടായി ചർച്ച ചെയ്തു പാർട്ടി കോൺഗ്രസ് അന്തിമമാക്കേണ്ട നിലപാടാണ്. ഇ.പി.ജയരാജൻ മന്ത്രിസഭയിലേക്കു തിരിച്ചുവരണമോയെന്നതു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിറ്റിയാണെന്നും കോടിയേരി പ്രതികരിച്ചു.