ന്യൂഡൽഹി: രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്താൽ അതിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മാതാപിതാക്കൾക്കോ സമൂഹത്തിനോ മൂന്നമതൊരാൾക്കോ ഈ വിഷയത്തിൽ ഇടപെടാൻ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ വിഷയത്തിൽ ഖാപ് പഞ്ചായത്തുകൾ ഇടപെടുന്നത് ദുരഭിമാനഹത്യ പോലെയുള്ള നിഷ്ഠൂരസംഭവങ്ങൾക്ക് വഴിയൊരുക്കുന്നത് ചൂണ്ടിക്കാട്ടി സർക്കാരിതര സംഘടനയായ ശക്തിവാഹിനി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ.

വിവാഹവുമായി ബന്ധപ്പെട്ട് തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ കോടതി തീർപ്പാക്കും. കുടുംബങ്ങൾക്കോ ഖാപ് പഞ്ചായത്തുകൾക്കോ സമൂഹത്തിനോ ആരെയും അവഹേളിക്കാനോ അപകടപ്പെടുത്താനോ അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പടിഞ്ഞാറൻ ഡൽഹിയിൽ മകളുടെ കാമുകനെ രക്ഷിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയ വിഷയം അഭിഭാഷക മധുപൂർണിമ കിശ്വർ ചൂണ്ടിക്കാട്ടിയ അവസരത്തിലാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായവർക്ക് സമാധനത്തോടെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കറും ഡിവൈ ചന്ദ്രചൂഡും അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കിയത്.

ഖാപ് പഞ്ചായത്തുകളോ കുടുംബങ്ങളോ ബന്ധുക്കളോ സമൂഹമോ കോടതിയുടെ പരിഗണന വിഷയങ്ങളല്ലെന്നും വിവാഹ വിഷയത്തിൽ മൂന്നാമതൊരു കക്ഷ ി ഇടപെടേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് തറപ്പിച്ച് പറഞ്ഞു.സ്വ്ന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവരുടെ തീരുമാനം മാത്രമാണ് പരിഗണിക്കേണ്ടത്. കുട്ടികൾ,സ്വത്ത്,ജീവനാംശം,നഷ്ടപരിഹാരം തുടങ്ങി എന്തു വിഷയം ഉണ്ടായാലും കോടതിയിലാണ് തീർപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.