ലണ്ടൻ: തികച്ചും അപരിചിതനായ വ്യക്തിയെ, വോൾവർഹാംടണിലെ ഒരു പാർക്കിൽ വെച്ച് അതി ദാരുണമായി കുത്തിക്കൊന്ന കേസിൽ രണ്ട് 12 വയസ്സുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഷോൺ സീഷായ് എന്ന 19 കാരന് കാലിലും മുതുകിലും നെഞ്ചിലുമൊക്കെ കുത്തേറ്റിരുന്നു. അതിലൊരു കുത്ത് വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലിറങ്ങി ഹൃദയത്തിലും ഏറ്റിരുന്നു. മൂർച്ഛയുള്ള കത്തികൊണ്ട് തലയിലും ആഞ്ഞുവെട്ടി. അതിന്റെ ആഘാതത്തിൽ തലയോട്ടിയിൽ നിന്നും ഒരു കഷണം അസ്ഥി പുറത്തേക്ക് വരികയും ചെയ്തു.

കഴിഞ്ഞ വർഷം നവംബർ 13 ന് ബിൽസ്റ്റണ് സമീപമുള്ള സ്റ്റോലോണിൽ വച്ചായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രതികളായ 12 കാർക്കെതിരെ ഇരയായ യുവാവ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയോ, പ്രകോപനപരമായി എന്തെങ്കിലും പ്രവർത്തിക്കുകയോ ഉണ്ടായില്ല. ഇതിൽ ഒരു പ്രതിക്ക് മേൽ അനധികൃതമായി മൂർച്ഛയുള്ള ആയുധം കൈവശം വെച്ചതിനും കേസുണ്ട്.

വിചാരണയിലുടനീളം കുറ്റം നിഷേധിച്ച പ്രതികൾ ഇരുവരും, പരസ്പരം കുറ്റം ചാർത്തുകയായിരുന്നു. മരണകാരണമായ, നെഞ്ചിലെ മുറിവ് ഉണ്ടാക്കിയത് മറ്റേ പ്രതി ആണെന്നായിരുന്നു ഇരു പ്രതികളും നോട്ടിങ്ഹാമിലെ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിലുടനീളം പറഞ്ഞിരുന്നത്. ആക്രമണമേറ്റ ഷോൺ സീഷായ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആംബുലൻസ് ജീവനക്കാർ കണ്ടത് രക്തമൊലിപ്പിച്ചു കിടക്കുന്ന ഷോണിനെ ആയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ അയാൾ മരണമടയുകയായിരുന്നു.

കരീബിയ, ആൻഗ്വിലയിൽ നിന്നും തിമിര ചികിത്സയ്ക്കായി എത്തിയ ഷോൺ, ബിർമ്മിങ്ഹാം, ഹാൻഡ്‌സ്വർത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. തന്റെ ചില സുഹൃത്തിനൊപ്പം പാർക്കിൽ സമയം ചെലവഴിക്കുന്നതിനായിട്ടായിരുന്നു അയാൾ വോൾവർഹാംടണിൽ എത്തിയത്. സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിലായിരുന്നു പ്രതികൾ ഇവർക്ക് സമീപമെത്തുന്നതുമ്മ്, ഷോണിന്റെ തോളിൽ ശക്തിയായി തോൾകൊണ്ട് ഇടിച്ചതും. ഇതിനെ ചോദ്യം ചെയ്ത ഷോണിനെ അവർ കുത്തുകയായിരുന്നു. കുത്തേറ്റ ഉടനെ സുഹൃത്തിനോട് ഓടി രക്ഷപ്പെടാനായിരുന്നു ഷോൺ ആവശ്യപ്പെട്ടത്.

അന്ന് വൈകിട്ട് 4.10 മുതൽ പ്രതികൾ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. ഇവർ 12 കാരികളായ രണ്ട് പെൺകുട്ടികളുമായി കണ്ടു മുട്ടുകയും ചെയ്തിരുന്നു. അതിൽ ഒരു പെൺകുട്ടി കോടതിയിൽ പറഞ്ഞത് പ്രതികളിൽ ഒരാൾ എപ്പോഴും കത്തി കൈയിൽ കൊണ്ടു നടക്കും എന്നായിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതികൾ കോടതിയിൽ ഉണ്ടായിരുന്നു. യാതൊരു പ്രതികരണവും ഇല്ലാതെ തികച്ചും ശാന്തമായിട്ടായിരുന്നു അവർ വിധി ശ്രവിച്ചത്.