മലപ്പുറം: കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. രാമപുരം ജെംസ് കോളേജ് വിദ്യാര്‍ഥിനിയായ 19 കാരിയുടെ പരാതിയിലാണ് കോളത്തൂര്‍ പോലീസിന്റെ നടപടി. തന്റെ ചിത്രം എഡിറ്റ് ചെയ്തു തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് അരക്കു പറമ്പ് സ്വദേശി മുഹമ്മദ് സഞ്ജിത് അല്ലാമാ വാഫി (26), മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് ലിയാഉദ്ധീന്‍ വാഫി (33) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും കോടതിയില്‍ ഹാജരാവാന്‍ നോട്ടിസ് നല്‍കി. ശേഷം വിട്ടയച്ചു. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷയുളള കേസില്‍ അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമായതിനാലാണു രണ്ടുപേര്‍ക്കും നോട്ടീസ് നല്‍കി വിട്ടത്.

ഇവരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഐ.പി.സി 509, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയതിനുള്ള കേരള പോലീസ് ആക്ട് (കെ.പി.എ 120ഒ) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ മാധ്യമങ്ങളില്‍ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറക്ക് കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.