തിരുവനന്തപുരം: ജനം ടിവിയിൽ നിന്നും ഓഗസ്റ്റിൽ വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ വീണ്ടും പരിവാർ ചാനലിന്റെ തലപ്പത്തേക്ക്. ഓഗസ്റ്റിൽ ചാനൽ മാനേജ്മെന്റാണ് ജികെ സുരേഷ് ബാബുവിന്റെ വിരമിക്കൽ അന്ന് പ്രഖ്യാപിച്ചത്. ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് വിരമിച്ച ജികെ സുരേഷ് ബാബു 16 മാസം  കഴിയുമ്പോൾ വീണ്ടും ചാനലിന്റെ ഭാഗമാകുമെന്നാണ് സൂചന. ജികെ സുരേഷ് ബാബുവിന് വീണ്ടും ചാനലിന്റെ ചുമതല നൽകാൻ ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു. ഇത് മാനേജ്മെന്റും അംഗീകരിച്ചു. പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ചെങ്കൽ രാജശേഖരൻ നായരാണ് നിലവിൽ ജനം ടിവിയുടെ എംഡി. ജികെ ഉടൻ ജനം ടിവിയുടെ ഭാഗമാകുമെന്നാണ് സൂചന.

ജനം ടിവി ചീഫ് എഡിറ്റർ പദവിയിൽ നിന്നും ജികെ സുരേഷ് ബാബുവിനെ മാറ്റിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ജികെ സുരേഷ് ബാബു ജനം ടിവിയിൽ നിന്നും വിരമിക്കുന്നുവെന്നാണ് ജീവനക്കാരോട് മാനേജ്മെന്റ് ഓഗസ്റ്റിൽ നൽകിയ വിശദീകരണം. ആർഎസ്എസ് പിന്തുണയോടെ തുടങ്ങിയ ജനം ടിവിക്ക് തുടക്കത്തിൽ യാതൊരു വിധ സ്വാധീനവും ഉണ്ടാക്കാനായില്ല. ഇതിന് ശേഷമാണ് അമൃതാ ടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജികെ സുരേഷ് ബാബു ജനത്തിലേക്ക് എത്തിയത്. ഇതിന് ശേഷം ടെലിവിഷൻ റേറ്റിംഗിൽ ജനം ടിവി രണ്ടാമത് പോലുമെത്തിയ ആഴ്ചയുണ്ടായിരുന്നു. മീഡീയാ വണിനും കൈരളി ന്യൂസിനും മുകളിൽ ജനപ്രിയമായി ജനം മാറി. അപ്പോഴായിരുന്നു ജികെ ജനം ടിവിയിൽ നിന്ന് മാറിയത്. അതിന് ശേഷം റേറ്റിംഗിൽ ഏറെ പിന്നിലായി ജനം ടിവി. റേറ്റിംഗിൽ കുപ്പു കുത്തിയതോടെയാണ് വീണ്ടും ജികെ സുരേഷ് ബോബുവിനെ ചാനൽ തലപ്പത്ത് എത്തിക്കുന്നത്.

ആർഎസ്എസ് സംസ്ഥാന നേതൃത്വവും ചാനൽ റേറ്റംഗിൽ പിന്നിലേക്ക് പോയതിൽ ആശങ്കയിലായിരുന്നു. അവരും ജികെയെ തിരിച്ചു കൊണ്ടു വരണമെന്ന നിർദ്ദേശം മാനേജ്മെന്റിന് മുമ്പിൽ വച്ചു. ഇതോടെയാണ് ചാനൽ തലപ്പത്ത് ജികെ തിരിച്ചെത്തുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ചീഫ് എഡിറ്ററായിരുന്നു ജികെ. മറ്റ് ചാനലുകൾ നവോത്ഥാനത്തിന് വേണ്ടി നിലയുറപ്പിച്ചപ്പോൾ ഭക്തർക്കൊപ്പം നിന്ന നിലപാട് ജനം ടിവി എടുത്തു. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദ കാലത്ത് ഹരിവരാസനം പോലും തൽസമയം ജനം ടിവി നൽകി. ഇതോടെയാണ് പരിവാർ ചാനൽ കൂടുതലായി ജനങ്ങളിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാമത് എത്തിയ ആഴ്ചകളുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് പോലും വെല്ലുവിളി ഉയർത്തുന്ന തലത്തിലേക്ക് ശബരിമലയിലെ ജനം ടിവിയുടെ ഇടപെടൽ മാറി.

ശബരിമല പ്രക്ഷോഭത്തിന് ശേഷവും ആദ്യ ആറ് മലയാളം ന്യൂസ് ചാനലുകളിൽ ഒന്നായി ജനം ടിവിയെ നിലകൊണ്ടുവെന്നതാണ് വസ്തുത. അതുകൊണ്ട് ജനം ടിവിക്ക് ജികെ സുരേഷ് ബാബുവിന്റെ പഴയ കാലം മികവിന്റേതായിരുന്നു. ഇതു വീണ്ടെടുക്കുകയെന്ന ദൗത്യവുമായണ് ജികെയുടെ രണ്ടാം വരവ്. ആർ എസ് എസിലൂടെ പൊതുരംഗത്ത് എത്തിയ സുരേഷ് ബാബു 80കളിൽ എബിവിപി ദേശീയ നേതൃത്വത്തിലും എത്തി. പി പരമേശ്വരന്റെ ശിഷ്യന്മാരിൽ ഒരാളായി അറിയപ്പെട്ട ജികെ സുരേഷ് ബാബു എബിവിപിയുടെ ദേശീയ എക്സിക്യൂട്ടീവിലും എത്തി. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിലുള്ള പല നേതാക്കളും ഈ സമിതിയിൽ അംഗമായിരുന്നു. പിന്നീട് രാഷ്ട്രീയം വിട്ട് പത്ര പ്രവർത്തകനായി. മാതൃഭൂമിയിൽ ആയിരുന്നു തുടക്കം. മാതൃഭൂമിയിൽ നിന്നാണ് അമൃതാ ടിവിയിൽ എത്തിയത്. ന്യൂസ് എഡിറ്ററായും എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവർത്തിച്ചു. അതിന് ശേഷം സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായി.

ഈ പദവിയിൽ നിന്നാണ് ജനം ടിവിയിലേക്ക് എത്തിയത്. അന്നും ജനം ടിവി റേറ്റിംഗിൽ ഏറെ പിന്നിലായിരുന്നു. പതിയെ ചിത്രം മാറി. ശബരിമലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ജനത്തെ വളർത്തിയെങ്കിലും ചാനലിലെ ഗ്രൂപ്പിസം ജികെയ്ക്ക് പലപ്പോഴും തലവേദനയായിരുന്നു. ചാനലിൽ പലവിധ ആരോപണങ്ങൾ ജികെയ്ക്കെതിരെ എതിരാളികൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം പഴയ സംഘടനാ കരുത്തിൽ അതിജീവിച്ചു. അതിനിടെയാണ് നാടകീയമായി ചാനൽ മാനേജ്മെന്റ് ജികെയുടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 15ന് ജികെ ചുമതലയിൽ നിന്നും വിരമിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പരിവാറിലെ ചില കേന്ദ്രങ്ങൾ ജികെയെ പുറത്താക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റും വന്നു. ഇതിനോടൊന്നും ജികെയോ മാനേജ്മെന്റോ പ്രതികരിച്ചുമില്ല.

2022 ഓഗ്സറ്റ് 15ന് ജികെ വിരമിക്കുമെന്നും ചാനലിന് അതിശക്തമായ അടിത്തറയുണ്ടാക്കിയ വ്യക്തിയാണെന്നും വിശദീകരണ കുറിപ്പിൽ മാനേജ്മെന്റ് വിശദീകരിച്ചിരുന്നു. ജനം ടിവിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു. ദേശീയത മുറകെ പിടിച്ചു എന്നെല്ലാം ജീവനക്കാർക്കുള്ള അറിയിപ്പിൽ മാനേജ്മെന്റ് പറഞ്ഞിരുന്നു. ആരോഗ്യവും സന്തോഷവും സമാധാനവുമുള്ള വിരമിക്കൽ ജീവിതം ആശ്വസിക്കുന്നുവെന്നും ആ കുറിപ്പിൽ പറഞ്ഞു. അങ്ങനെ നല്ല നിലയിൽ വിരമിക്കൽ പ്രഖ്യാപനത്തോടെ ജനം ടിവി പറഞ്ഞയച്ച ജികെയെയാണ് വീണ്ടും റേറ്റിങ് ഉയർത്താനുള്ള ചുമതല ജനം ടിവി മാനേജ്മെന്റ് ഏൽപ്പിക്കുന്നത്. ലോക്സഭാ തിരിഞ്ഞെടുപ്പും അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യം ജികെയിലൂടെ നിർവ്വഹിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ജികെയെ മാറ്റുമ്പോൾ സിഒഒ ഗിരീഷ് സി മേനോനാണ് പകരം ചുമതല നൽകിയത്. ജികെയ്ക്ക് പകരക്കാരനെ മാനേജ്മെന്റിന് കണ്ടെത്താനുമായില്ല. ഒരു സമിതിയെ എഡിറ്റോറിൽ ചുമതല ഏൽപ്പിച്ചെങ്കിലും അവർക്കൊന്നും ജനം ടിവിയിലെ വാർത്തയെ ജനകീയമാക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം വിലയിരുത്തിയാണ് ജികെയെ ചാനലിന്റെ തലപ്പത്തേക്ക് വീണ്ടും കൊണ്ടു വരുന്നത്. ചില ലേഖനങ്ങളിലൂടെയും ജനം ടിവി ചീഫ് എഡിറ്ററായിരിക്കെ സുരേഷ് ബാബു ചർച്ചകളിൽ എത്തിയിരുന്നു. ഒരു സിനിമാ നടനെ കടന്നാക്രമിച്ചിട്ട പോസ്റ്റ് പരിവാറുകാർക്ക് പോലും ഇഷ്ടപ്പെട്ടില്ലെന്നതാണ് വസ്തുത. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയിലും ജികെ സ്ഥിരമായി കോളം എഴുതാറുണ്ട്.