കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ട പോയ സംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലം കുണ്ടറ കുഴിയം സ്വദേശിയായ കൊടും ക്രിമിനലിലേക്കാണ് അന്വേഷണം നീളുന്നത്. ഈ വർഷം തന്നെ പൊലീസ് പിടികൂടിയ കവർച്ചാ കേസിലെ പ്രതി. തയ്യാറാക്കിയ രേഖാ ചിത്രത്തിന് ഈ ക്രിമിനലുമായി സമാനതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം കുഴിയത്തെ ക്രിമിനലിലേക്ക് എത്തുന്നത്. ഇയാളെ പിടിച്ചാൽ എല്ലാം വ്യക്തമാകും. ഇതിനുള്ള ശ്രമത്തിലാണ് പൊലീസ്. ആളെ കണ്ടെത്തുകയോ ഒളിവിലാണെന്ന് ഉറപ്പാക്കാൻ കഴിയുകയോ ചെയ്താൽ മാത്രമേ മറ്റ് വിവരങ്ങൾ പൊലീസ് പരസ്യമാക്കൂ. കുട്ടിയെ സുരക്ഷിതമായി കിട്ടിയ ആശ്വാസത്തിലാകും ഇനി അന്വേഷണം.

പേരും വീട്ടു വിലാസവും വയസ്സും കേസ് ചരിത്രവും അടക്കം എല്ലാം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള നിർദ്ദേശം എല്ലാ പൊലീസ് സ്‌റ്റേഷനും നൽകി കഴിഞ്ഞു. ഇയാളുടെ പുതിയ ചിത്രവും പൊലീസിന് കിട്ടിയിട്ടുണ്ട്. അതുപയോഗിച്ചാണ് കൊല്ലത്ത് ഇനി പരിശോധന നടക്കുക. ഇയാളെ കണ്ടെത്താനായില്ലെങ്കിൽ പടം പുറത്തു വിട്ട് ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കും. കൂട്ടത്തിലുള്ള സ്ത്രീയുടെ ശബ്ദം കണ്ടെത്താനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. പണത്തിനായി തട്ടിക്കൊണ്ടു പോയതാണ് അബിഗേലിനെ എന്നാണ് പൊലീസ് സംശയം. പൊലീസ് പരിശോധന കർശനമായതു കൊണ്ട് കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നും വിലയിരുത്തുന്നു.

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് രേഖാ ചിത്രത്തിലുള്ളതെന്നാണ് സൂചനയുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ പൊലീസ് പിടികൂടിയ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്. അന്ന് സംഭവ ദിവസം സംശായാസ്പദമായി കണ്ട ഇരുചക്രവാഹനം കേന്ദ്രീകരിച്ച് കിളികൊല്ലൂർ പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ സ്‌പെഷ്യൽ ടീമും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ പ്രതിയുമായി സാമ്യമുള്ള രേഖാചിത്രമാണ് പൊലീസിലെ വിദഗ്ധൻ തയ്യറാക്കിയത്. ഇതോടെയാണ് കുഴിയം സ്വദേശിയിലേക്ക് സംശയം എത്തുന്നത്.

മേക്കോണിലുള്ള വീട് കുത്തിത്തുറന്ന് വീടിന്റെ മെയിൻ ബെഡ്‌റൂമിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവനോളം വരുന്ന സ്വർണമാലയും ഓരോ പവനോളം വരുന്ന രണ്ട് വളകളുമാണ് അന്ന് അയാലും കൂട്ടാളിയും മോഷ്ടിച്ചത്. കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ ജയിലിൽ നിന്നിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ സൂചനയായി ഈ തട്ടിക്കൊണ്ടു പോകലിനേയും വിലയിരുത്തുന്നു. ഏതായാലും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാണ്.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടർന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോൾ അബിഗേൽ സാറാ റെജിയെന്ന് മറുപടിനൽകുകയും നാട്ടുകാർ ഫോണിൽ കാണിച്ചുനൽകിയ രക്ഷിതാക്കളുടെ ചിത്രങ്ങൾ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ കുടിക്കാൻ വെള്ളംനൽകി. ഉടൻതന്നെ പൊലീസിലും വിവരമറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

നവംബർ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേൽ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാൽ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.