തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ താമസ സ്ഥലം കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിൽ. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തുടരാമെന്ന കർണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാലത്തിലാണ് അതിവേഗ നീക്കം. വീണയ്ക്ക് കാനഡയിലും ബിസിൻസ് ബന്ധമുണ്ടെന്ന വാർത്തകളേയും കേന്ദ്ര ഏജൻസി ഗൗരവത്തോടെ കാണുന്നുണ്ട്. അതിനിർണ്ണായക പരാമർശമാണ് കർണ്ണാടക ഹൈക്കോടതിയിൽ നിന്നുണ്ടാകുന്നത്. വീണാ വിജയനെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ എസ് എഫ് ഐ ഒയ്ക്ക് ഇനി കഴിഞ്ഞേക്കും. നാളെ വിശദ വിധി കോടതിയുടെ ഭാഗത്തു നിന്നുണ്ടാകും. ഈ സാഹചര്യത്തിലാണ് വീണയുടെ താമസ സ്ഥലം കണ്ടെത്താനുള്ള നീക്കം.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണ്. വീണാ വിജയന്റെ ഭർത്താവായ പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് അനുവദിച്ചിട്ടുള്ളത് ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം എകെജി സെന്ററിന് മുന്നിലുള്ള പാർട്ടി നേതാക്കൾക്കുള്ള ഫ്ളാറ്റിലും പിണറായിക്ക് താമസ സ്ഥലമുണ്ട്. ഇതിനൊപ്പം കണ്ണൂരിലെ വീട്ടിലും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തും ചെന്നൈയിലും വിവിഐപികളുമായി പിണറായി കുടുംബത്തിന് അടുത്ത സൗഹൃദമുണ്ട്. ഈ വീടുകളും ഐബി നിരീക്ഷിക്കുന്നുണ്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. കർണ്ണാടക ഹൈക്കോടതി വിധിയോടെ നിയമ തടസ്സവും മാറും. അതുകൊണ്ട് തന്നെ വീണ എവിടെയുണ്ടെന്ന് കണ്ടെത്തേണ്ടത് അനിവാര്യതയായി മാറുന്നു.

സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്‌സാലോജിക്കിനു തിരിച്ചടിയാണ് സംഭവിച്ചത്. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. വിധിയുടെ വിശദവിവരങ്ങൾ ശനിയാഴ്ച രാവിലെ 10.30-ന് നൽകാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ വിധി മുഖ്യമന്ത്രി പിണറായി വിജയന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയായി. അതിവേഗ അപ്പീൽ നൽകാനാണ് നീക്കം.

രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്‌ഐഒ വാദിച്ചു. ഇതെല്ലാം കോടതി തള്ളി. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്‌സാലോജിക്‌സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.

ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദ്ദേശം.