ന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം വിസ്മയിപ്പിച്ച ഡയറക്ടര്‍. ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍. ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്ന മുന്‍നിര സംവിധായകരുടെ പേരെടുത്താന്‍ ആദ്യ മൂന്നുപേരില്‍ ഉറപ്പായും വരുന്ന പേര്. വലിയ സ്‌ക്രീനില്‍ അവസാനം അയാളുടെ പേര് തെളിയുമ്പോള്‍ കൈയടികളാണ് സാധാരണ ഉയരാറ്. ഇന്ത്യന്‍ സിനിമാലോകത്തെ അമൂല്യ രത്നമായിരുന്നു, തമിഴ്നാട്ടുകാരനായ ഗോപാലരത്നം സുബ്രഹ്‌മണ്യം എന്ന മണിരത്നം. അദ്ദേഹത്തിന്റെ ഒരു സിനിമയിലെ ഒരു രംഗമോ ഒരു പാട്ടോ കേള്‍ക്കാതെ ദക്ഷിണേന്ത്യയിലെ ഒരു സിനിമാ പ്രേമിയുടെ ഒരു ദിവസം കടന്നുപോകാറില്ല എന്ന് പറഞ്ഞാല്‍ അത് അതിശോക്തിയല്ല!

കണ്ടുതുടങ്ങുന്നതുമുതല്‍ പ്രേക്ഷകന്‍ ഒരു വിഷ്വല്‍ മാജിക്കിലേക്ക് കടക്കുന്ന മണിരത്‌നം സിനിമാറ്റിക് യുണിവേഴ്‌സ് അത്ഭുതപ്പെടുത്തുന്നതാണ്. പ്രേക്ഷകര്‍ക്കായി വിഷ്വല്‍ ട്രീറ്റിലൂടെ ഒതു മായാ ലോകവും മണിരത്നം സൃഷ്ടിച്ചു. ഓരോ സിനിമകളും ഓരോ ഴോണറുകള്‍. ഛായാഗ്രഹണത്തിനും സംഗീതത്തിനും ഇത്രമേല്‍ പ്രാധാന്യം നല്‍കുന്ന മറ്റൊരു സംവിധായകന്‍ ഉണ്ടോയെന്നത് തന്നെ സംശയമാണ്. പ്രണയിക്കാന്‍ പഠിപ്പിക്കുന്ന, ജീവിക്കാന്‍ കൊതിപ്പിക്കുന്ന, ഒരുപാട് രത്ന ചിത്രങ്ങളുടെ അമരക്കാരനാണ് മണിരത്നം.

പക്ഷേ ഇപ്പോള്‍ കൈയടിച്ച അതേ പ്രേക്ഷകര്‍ മണിരത്നത്തെ കൂക്കുകയാണ്. പ്രശംസാവാക്കുകള്‍ കൊണ്ട് പൊതിഞ്ഞവര്‍ എറിയാന്‍ കല്ലുകള്‍ പരതുകയാണ്. 30 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടയില്‍ ഇന്ത്യയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍, ഈ രീതിയില്‍ അപമാനിക്കപ്പെട്ട കാലമുണ്ടായിരുന്നില്ല. തഗ്ഗ് ലൈഫ് എന്ന കമല്‍ഹാസന്‍ നായകനായ ഏറ്റവും പുതിയ ചിത്രം, അത്രയും വലിയ ചീത്തപ്പേരാണ്, സ്വന്തം പേരുകൊണ്ട്് മാത്രം ചിത്രം വിജയിപ്പിക്കാന്‍ കഴിയുന്ന ഈ സംവിധായകന് ഉണ്ടാക്കിയത്. ഈ 69-ാം വയസ്സില്‍ എവിടെയാണ് മണിരത്നത്തിന് പിഴച്ചത്?



സിനിമ പഠിക്കാത്ത ഡയറക്ടര്‍

തമിഴ്‌നാട്ടിലെ മധുരയില്‍ ചലച്ചിത്ര നിര്‍മ്മാണവുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായി, 1956 ജൂണ്‍ 2നാണ്് മണിരത്നം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് എസ്. ഗോപാലരത്നം വീനസ് പിക്‌ചേഴ്‌സില്‍ ജോലി ചെയ്തിരുന്ന ചലച്ചിത്ര വിതരണക്കാരനായിരുന്നു. അമ്മാവന്‍ 'വീനസ്' കൃഷ്ണമൂര്‍ത്തി സിനിമാ നിര്‍മ്മാതാവായിരുന്നു. മണിരത്നത്തിന്റെ മൂത്ത സഹോദരന്‍ ജി. വെങ്കിടേശ്വരനും, ഇളയ സഹോദരന്‍ ജി. ശ്രീനിവാസനും പില്‍ക്കാലത്ത് സിനിമാ നിര്‍മ്മതാക്കളായി. ( ഇതില്‍ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തതും സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള കടക്കെണി മൂലമായിരുന്നു.)

എന്നാല്‍ അദ്യകാലത്ത് സിനിമ ഒരു തൊഴില്‍ ആക്കണം എന്ന ആഗ്രഹം മണിരത്നത്തിന് ഇല്ലായിരുന്നു. പഠനത്തില്‍ ശ്രദ്ധ പോവുമെന്നതിനാല്‍, കുട്ടികളെ സിനിമ കാണാന്‍ അനുവദിക്കാത്ത കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷേ ബസന്റ് തിയോസഫിക്കല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ സജീവമായി സിനിമകള്‍ കാണാന്‍ തുടങ്ങി. ഈ സമയത്ത്, ശിവാജി ഗണേശന്‍, നാഗേഷ് തുടങ്ങിയ നടന്മാരോട് അദ്ദേഹത്തിന് ആരാധന വളര്‍ന്നു. ഇതിഹാസ സംവിധായകന്‍ കെ. ബാലചന്ദറിനെ ഗുരുതുല്യനായി കണക്കാക്കി. നന്നായി പഠിച്ചിരുന്ന മണി എംബിഎ ബിരുദധാരിയാണ്. 77-ല്‍ മദ്രാസിലെ ഒരു സ്ഥാപനത്തില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി അദ്ദേഹം ജോലി ചെയ്തു. ആ കാലയളവിലാണ് അദ്ദേഹത്തിന് സിനിമാ സ്വപ്നങ്ങള്‍ ഉണ്ടായത്.

ക്ലാസ് മുറികളിലിരുന്നു സിനിമ പഠിക്കാതെയാണ് മണി സംവിധാനത്തിലേക്ക് എത്തിയത്. ഒരാളുടെയും അസിസ്റ്റന്റായും അദ്ദേഹം ജോലി നോക്കിയില്ല. ഹൃദയത്തില്‍ സിനിമയുള്ളവന് അതിന്റെ ആവശ്യം ഇല്ല എന്നായിരുന്നു, മണി പിന്നീട് പ്രതികരിച്ചത്. സ്‌ക്രിപ്റ്റ് എഴുതി സംവിധായകരുടെയും ടെക്ക്നീഷ്യന്‍മാരുടെയും പിറകേ ഒരുപാട് കാലം നടന്നു. ഒടുവില്‍ അമ്മാവന്‍, വീനസ് കൃഷ്ണമൂര്‍ത്തിയാണ് ചിത്രം കന്നഡയില്‍ എടുക്കുന്നത്. 'പല്ലവി അനുപല്ലവി' എന്ന കന്നഡ സിനിമ ശരാശരി വിജയമായി. മുടക്കുമുതല്‍ തിരിച്ചുപടിച്ചു. 1985-ല്‍ മുരളിയും രേവതിയും പ്രധാന വേഷത്തില്‍ എത്തിയ 'പകല്‍ നിലവ്' ആണു തമിഴില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഉണരൂ എന്ന മലയാള ചിത്രം. അത് വിജയിച്ചില്ല. മോഹന്‍, അംബിക, രാധ എന്നിവരെ വച്ച് 'ഇദയകോയില്‍' എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും അതും ശരാശരി വിജയത്തിലൊതുങ്ങി.





പക്ഷേ മണിരത്നത്തിന്റെ ദിവസങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. 1986-ല്‍ സഹോദരന്‍ ജി. വെങ്കടേശ്വരനെ നിര്‍മാതാവാക്കി 'മൗനരാഗം' എന്ന ചിത്രമെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനത്തിന് അഭിഭാഷകയെ സമീപിക്കുന്ന ദമ്പതികളുടെ കഥ സൂപ്പര്‍ ഹിറ്റായി. ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ 'നിലാവേ വാ....' എന്ന ഗാനം ഇപ്പോഴും ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക് പടരുന്നു. ചിത്രം തെലുഗിലും സൂപ്പര്‍ ഹിറ്റായി. പിന്നെ അങ്ങോട്ട്, മണിരത്നത്തിന്റെ കാലമായിരുന്നു.

നായകന്‍, ദളപതി, ബോംബെ, റോജ....

കമല്‍ഹാസനെ മുഖ്യവേഷത്തിലഭിനയിപ്പിച്ച അധോലോക ചിത്രം 'നായകനി'ലൂടെയാണു മണിരത്നം വലിയ സംവിധായകരുടെ നിരയിലേക്കുയര്‍ന്നത്. ടൈം മാഗസില്‍ പോലും സിനിമയെ വാഴ്ത്തി രംഗത്തെത്തി. ഇന്നും നായകന്‍ വലിയ ഒരു ചലച്ചിത്ര പഠനമായി ഇന്ത്യന്‍ സിനിമയുടെ പൂമുഖത്തുണ്ട്.



ടൈപ്പ് ചിത്രങ്ങളില്‍ തളച്ചിടപ്പെടാതെ മുന്നേറാന്‍ മണി ശ്രദ്ധവച്ചു. നഗരസംസ്‌കാരത്തില്‍ വളരുന്ന കുട്ടികളുടെ കഥ പറഞ്ഞ 'അഞ്ജലി' അക്കൂട്ടത്തില്‍ ഒന്നാണ്. ഓട്ടിസം അതുവരെ ഇന്ത്യക്കാര്‍ക്ക് കേട്ടറിവ് മാത്രമുള്ള ഒരു കാര്യമായിരുന്നു. കര്‍ണന്‍-ദുര്യോധനന്‍ ബന്ധത്തെ ആസ്പദമാക്കി കൂട്ടുകെട്ടിന്റെ കഥ പറഞ്ഞ 'ദളപതി' മറ്റൊരു നാഴികക്കല്ലായി. രജനീകാന്തും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ചിത്രം എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. പിന്നീട് എ.ആര്‍. റഹ്‌മാന്‍ എന്ന ഇതിഹാസത്തിന്റെ വരവിനും മണി കാരണമായി.

മണിരത്നത്തിന്റെ ഏറ്റവും വലിയ സംഭാവന എ ആര്‍ റഹ്‌മാനെ കണ്ടെത്തിയതാണ്. അതുവരെ തമിഴ് സിനിമാലോകത്തിന്റെ മുടിചൂടാ മന്നന്‍ ഇളയരാജയായിരുന്നു. പതുക്കെ പതുക്കെ അഹങ്കാരിയായ ഇളയരാജ, പിന്നീട് അങ്ങോട്ട് ഇന്നത്തെ സൂപ്പര്‍താരങ്ങളേക്കാള്‍ മോശമായ രീതിയില്‍ തെന്നിന്ത്യന്‍ സിനിമയെ ഭരിക്കാന്‍ തുടങ്ങി. താരങ്ങള്‍ പോലും ഇളയരാജയുടെ കാല് തൊട്ട് വണങ്ങണം എന്നത് ഒരു മാമൂലായി. അങ്ങനെയിരിക്കെയാണ്, റോജയുടെ സംഗീത സംവിധാനത്തിനുവേണ്ടി, രാജയുടെ വീട്ടിലെത്തിയ മണിരത്നം അപമാനിക്കപ്പെടുന്നത്. വാതില്‍ തുറന്ന് റൂമിലേക്ക് കയറിയ മണിരത്നത്തെ, ഇളയരാജ താന്‍ രണ്ടുപേരോട് സംസാരിക്കയാണെന്ന് പറഞ്ഞ് ഗെറ്റൗട്ട് അടിക്കയായിരുന്നു. അപമാനിതനായി പുറത്തുപോയ മണിരത്നത്തെ കണ്ട് ചിത്രത്തിന്റെ പ്രൊഡ്യുസര്‍ കാര്യം തിരക്കി. അങ്ങനെയാണ് അവര്‍ ഒരു പുതിയ സംഗീത സംവിധായകനെ തേടുന്നതും, അത് റഹ്‌മാനില്‍ എത്തുന്നതും. റഹ്‌മാന്റെ ഉയര്‍ച്ചയോടെ ഇളയരാജ തരംഗം അവസാനിച്ചതും മണിയുടെ മധുര പ്രതികാരം!



1992-ല്‍ 'റോജ' 95-ല്‍ 'ബോംബെ' തുടങ്ങിയ ചിത്രങ്ങളിലൂടെ മണിരത്നം-റഹ്‌മാന്‍ ടീം ഉയരങ്ങള്‍ താണ്ടി. ശരിക്കും ഒരു വിഷ്വല്‍ മാജിക്ക് തന്നെയായിരുന്നു, റോജ. ഈ ചിത്രത്തിനുവേണ്ടി ഇടുക്കിയിലെ ഭൂപ്രദേശങ്ങളില്‍ ഉപ്പ് വിതറിയാണ് മഞ്ഞുമൂടിയ കാശ്മീര്‍ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ബാല്യങ്ങള്‍ ദൂരദര്‍ശനില്‍ എല്ലാ സ്വാതന്ത്ര്യദിനങ്ങള്‍ക്കും കണ്ടിരുന്ന ചിത്രമായിരുന്നു റോജ. 'ബോംബെ' തമിഴ് റിലീസിനൊപ്പം തന്നെ ഹിന്ദിയിലും ഇറക്കിയ മണിരത്നം പിന്നീട് ബോളിവുഡിന്റെയും പ്രിയങ്കരനായി. 98-ല്‍ ഷാറുഖ് നായകനായ 'ദില്‍ സേ' യഥാര്‍ഥ ബോളിവുഡ് പ്രവേശനം ഗംഭീരമാക്കി. ഐശ്വര്യ റായിയെ 'ഇരുവരി'ല്‍ ആദ്യമായി അവതരിപ്പിച്ച മണിരത്നം ഇന്ത്യന്‍ സിനിമയ്ക്കു പകരം വയ്ക്കാനില്ലാത്ത ഒരു സൗന്ദര്യധാമത്തെ സമ്മാനിച്ചു. എംജിആര്‍ കരുണാനിധി ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ ചിത്രം. ഇരുവരിലെ മോഹന്‍ലാലിന്റെ അഭിനയവും പില്‍ക്കാലത്ത് ക്ലാസിക്ക് എന്ന വിലയിരുത്തപ്പെട്ടു. റിലീസ് സമയത്ത് വലിയ സാമ്പത്തിക വിജയം ആയില്ലെങ്കിലും ചിത്രം പിന്നീട് ക്ലാസിക്ക് കള്‍ട്ടായി. മാധവനും ശാലിനിയും മുഖ്യവേഷങ്ങളിലെത്തിയ, 'അലൈപായുതേ'യും വലിയ വിജയമാണ്. അതിനുശേഷം മണിരത്നം സംവിധാനം ചെയ്ത 'കന്നത്തില്‍ മുത്തമിട്ടാള്‍' അദ്ദേഹത്തിന്റെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ ചിത്രങ്ങളുടെ പട്ടികയിലാണ്. അതിന്റെ ക്ലൈമാക്സ് ഉണ്ടാക്കിയ നൊമ്പരം ഇന്നും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.




സൂപ്പര്‍സ്റ്റാറുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന തമിഴ് സിനിമ ഒരു ഡയറക്ടുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് മണി, സംവിധായക രത്്നമായതിന് ശേഷമാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്നെ പറഞ്ഞ ഒരു അനുഭവം നോക്കുക. ദളപതി സിനിമയുടെ ഷൂട്ടിങ് മൈസൂരില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ രജനികാന്തിന് മേക്കപ്പ് വേണ്ടെന്ന് മണിരത്നം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. ലൂസ് പാന്റ്സും ലൂസ് ഷര്‍ട്ടുമാണ് വേഷം. പക്ഷേ മമ്മൂട്ടിക്കൊപ്പം താന്‍ മേക്കപ്പില്ലാതെ നിന്നാല്‍ പൗര്‍ണമിയും അമാവാസിയും പോലെ ഇരിക്കുമെന്ന് രജനി. മണിയോട് പോലും ചോദിക്കാതെ ലൂസ് പാന്റ്സും ലൂസ് ഷര്‍ട്ടും മാറ്റി കോസ്റ്റ്യൂം ടൈറ്റാക്കി കൊണ്ടുവരാന്‍ രജനി അണിയറക്കാരോട് നിര്‍ദേശിച്ചു. പുതിയ കോസ്റ്റ്യൂമില്‍ ഷൂസും ധരിച്ച് രജനി മണിരത്നത്തിന്റെ മുന്നിലെത്തി. കണ്ടപ്പോള്‍ തന്നെ മണിരത്നത്തിന്റെ ചോദ്യമെത്തി. 'എന്നാ സര്‍ കോസ്റ്റ്യും ഒക്കെ മാറ്റി വന്നിരിക്കുന്നത്'.

പിന്നെ രജനിയെ മാറ്റിനിര്‍ത്തി മണിരത്നത്തിന്റെ വക വലിയ ചര്‍ച്ച. ഇതോടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്ന ലക്ഷണമില്ലെന്ന് രജനിക്ക് മനസ്സിലായി. ഇതോടെ സൂപ്പര്‍ സ്റ്റാറിനും ആശങ്കയായി. അടുത്തുണ്ടായിരുന്ന ശോഭനയോട് ചോദിച്ചു. എന്താണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. 'നിങ്ങളെ മാറ്റി ഇനി കമല്‍ഹാസനെ കൊണ്ടുവരാനാകും എന്ന് ശോഭനയുടെ കുസൃതി കലര്‍ന്ന മറുപടി. ഇതോടെ രജനി പിടിവിട്ടു. രണ്ടാം ദിനം രജനി മേക്കപ്പ് ഇടാതെ ആദ്യം തന്നെ ആ ലൂസ് പാന്റ്സും ഷര്‍ട്ടും വള്ളിച്ചെരുപ്പുമിട്ട് ദളപതിയായി സെറ്റിലെത്തി. പൊന്നിയിന്‍ സെല്‍വന്റെ ഓഡിയോ ലോഞ്ചില്‍ ചിരിയോടെ രജനി തന്നെ വെളിപ്പെടുത്തിയ അനുഭവം.

പക്ഷേ മണിരത്നത്തിന്റെ വിലയിരുത്തല്‍ തന്നെയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ദളപതി വമ്പന്‍ ഹിറ്റായി. അതില്‍ മേക്കപ്പില്ലാത്ത ലൂസ് പാന്റിട്ട രജനി മമ്മൂട്ടിക്കും മുകളില്‍ പോയി. ഇന്നും രജനികാന്തിന്റെ ഏറ്റവും മികച്ച കഥാപാത്രമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്, മഹാഭാരതത്തിലെ കര്‍ണ്ണകഥയില്‍ നിന്ന് മണി എടുത്ത ദളപതിയിലെ സൂര്യ.




പിരിയാത്ത പ്രണയ ജീവിതം

സ്‌ക്രീനില്‍ പ്രണയത്തിന്റെ ആയിരം വര്‍ണ്ണങ്ങള്‍ വിതറിയ സംവിധായകന്റെ ജീവിതവും പ്രണയ നിര്‍ഭരമാണ്. പ്രശസ്ത അഭിനേത്രി സുഹാസിനി ചാരുഹാസ്സനാണ് മണിരത്നത്തിന്റെ ജീവിത പങ്കാളി. നടന്‍ കമല്‍ഹാസന്‍ൈറ ജ്യേഷ്ഠന്റെ മകളാണ് സുഹാസിനി. മണിരത്നം തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍, ആദ്യമായി സുഹാസിനിയെ കാണുന്ന സമയത്ത് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ ചുവടു വെച്ച് തുടങ്ങിയ സംവിധായകനും, അവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന നടിയുമായിരുന്നു. നായകന്‍ എന്ന സിനിമ എടുക്കുന്ന സമയത്ത് സുഹാസിനിക്ക് മണിരത്നത്തെക്കുറിച്ച് അറിയുക കൂടി ഉണ്ടായിരുന്നില്ല. തന്റെ ചെറിയച്ഛനായ കമല്‍ഹാസന്റെ പടം എന്ന നിലയിലാണ് അവര്‍ അതിനെ കണ്ടത്. സുഹാസിനിയുടെ ഏറ്റവും പ്രിയപ്പെട്ട മണിരത്നം സിനിമയും നായകന്‍ തന്നെ.




മണിരത്നം ആദ്യമായി തന്നോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ താന്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നുവെന്നാണ് ഈയിടെ ഒരു അഭിമുഖത്തില്‍ സുഹാസിനി പറഞ്ഞത്. അന്ന് വെറും 20 വയസ്സായിരുന്നു സുഹാസിനിയുടെ പ്രായം. മണി പ്രണയം അറിയിച്ചപ്പോള്‍, താന്‍ പാരമ്പര്യങ്ങള്‍ അനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നും, പ്രണയത്തിലല്ല വിവാഹജീവിതത്തിലാണ് തനിക്ക് വിശ്വാസമെന്നും സുഹാസിനി മറുപടി നല്‍കി. ഈ മറുപടിയിലും മണി കുലുങ്ങിയില്ല. രണ്ടാമതൊരു ആലോചനയുടെ ആവശ്യം പോലുമില്ലായെ അദ്ദേഹം സുഹാസിനിയോട് പറഞ്ഞു- 'എങ്കില്‍ വാ നമുക്ക് വിവാഹം കഴിക്കാം'. അങ്ങനെ 1988-ല്‍ അവര്‍ വിവാഹിതരായി. ഏറ്റവും അടുത്ത വളരെ കുറച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹമായിരുന്നു അത്. നാലുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് ഒരു കുഞ്ഞു പിറന്നു. നന്ദന്‍. നെപ്പോ കിഡ്സിനെപ്പോലെ നന്ദന്‍ ഒരിക്കലും മാധ്യമങ്ങളുടെ മുന്നില്‍ വന്നിട്ടില്ല. തന്റെ ജോലിയുമായി അദ്ദേഹം കഴിഞ്ഞകൂടുന്നു.

സെലിബ്രിറ്റി വിവാഹങ്ങളിലെ പതിവ് രീതിപോലെ അവര്‍ അടിച്ച് പരിഞ്ഞില്ല. വിവാഹത്തിന് ശേഷവും ഇരുവരും സ്വന്തം മേഖലകളില്‍ സജീവമായി. പരസ്പരം പിന്തുണ നല്‍കി. അമ്മയായിട്ടും സുഹാസിനി അഭിനയിച്ചു. ഭര്‍ത്താവിന് ക്രിയേറ്റീവ് സപ്പോര്‍ട്ടായി ഇപ്പോഴും അവര്‍ കൂടെയുണ്ട്. മണിരത്നത്തിന്റെ അഗ്നിനക്ഷത്രം കണ്ടിട്ട് ഒരിക്കല്‍ ഭാര്യ സുഹാസിനിയോട് ഒരു കൂട്ടുകാരി ചോദിച്ചു. 'ഇത്രയും റൊമാന്റിക്കായി ചിത്രമെടുത്തയാളുടെ ജീവിതത്തിലും ഇത്രയും റൊമാന്‍സുണ്ടോ''. 'എന്റെ ദൈവമേ എന്റെ ചിത്രത്തിലുടെയാണോ എന്റെ വൃക്തിതൃം മനസിലാക്കുന്നത്'' എന്നായിരുന്നു ചോദ്യത്തിന് മണിയുടെ മറുപടി.




പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്‍ വേദിയില്‍, ഇതുസംബന്ധിച്ച് സുഹാസിനി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മണിരത്നത്തിന്റെ ഭാര്യയായിരിക്കുകയെന്നതിന് 24 മണിക്കൂറില്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്നാണ്് സുഹാസിനി ഒരിക്കല്‍ തമാശമായി പറഞ്ഞത്. പൊതുവെ മിതഭാഷിയായ മണിരത്നം തന്റെ സ്വകാര്യജീവിതത്തില്‍ തീര്‍ത്തും റൊമാന്റിക്കാണെന്നാണ് സുഹാസിന് പറഞ്ഞത്. 'മണിരത്നം വളരെ റൊമാന്റിക് ആണ്. വെറുതെ റൊമാന്റിക് എന്ന് പറഞ്ഞാല്‍ പോരാ മണി എക്സ്ട്രീമിലി റൊമാന്റിക് ആണ്. അദ്ദേഹത്തിന്റെ സിനിമയിലെ നായികമാര്‍ എല്ലാം ഇത്രയും സൗന്ദര്യവും, സന്തോഷവും ഉണ്ടെങ്കില്‍, ജീവിതത്തിലെ സ്ഥിരം നായികയായ ഞാന്‍ എത്രയധികം സന്തോഷവതിയാണ് എന്ന് ചിന്തിച്ചു നോക്കൂ. അദ്ദേഹത്തിന്റെ സിനിമയില്‍ കാണിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ജീവിതത്തിലുമുണ്ട്.''- സുഹാസിനി പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടിയായിരുന്നു. ടോക്സിക്കായ സെലിബ്രിറ്റി റിലേഷന്‍ഷിപ്പുകള്‍ക്കിടയിലും ഇവര്‍ മാതൃകയാണ്.

രാവണില്‍ തുടങ്ങിയ തിരിച്ചടികള്‍

മണിരത്നത്തിന്റെ തിരിച്ചടികളുടെ തുടക്കം 2010-ലെ രാവണ്‍ മുതലാണെന്നാണ് നിരൂപകര്‍ പറയുന്നത്. ഏറെ കൊട്ടിഘോഷിച്ച് തമിഴിലും ഹിന്ദിയിലും വെവ്വേറെയായാണ് സിനിമാ ചിത്രീകരണം. തമിഴില്‍ വിക്രം. ഹിന്ദിയില്‍ അഭിഷേക് ബച്ചന്‍. പക്ഷേ രണ്ടു സിനിമകളിലും, ഫ്രെയിമുകളുടെ സൗന്ദര്യമല്ലാതെ പഴയ മണി സിനിമകളില്‍ കണ്ടിരുന്ന, ഇമോഷണല്‍ ബോണ്ടിങ്ങ് പ്രേക്ഷകന് കിട്ടിയില്ല. ചിത്രം വലിയ ഫ്ളോപ്പായി മാറി. മണിരത്നം സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ തകര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു.



പിന്നീട് വന്ന കടല്‍ എന്ന സിനിമയും പരാജയമായി. മൂന്നവര്‍ഷത്തിനുശേഷം വന്ന ഓ കാതല്‍ കണ്‍മണി എന്ന ദുല്‍ഖറും നിത്യാമേനോനും നായകനായ ചിത്രം വിജയമായിരുന്നു. പക്ഷേ അതിനും മുന്‍കാല മണിരത്നം ചിത്രങ്ങളുടെ ചൂടും ചൂരും ഇല്ലായിരുന്നു. അതിനുശേഷം വന്ന കാറ്റ്രുവിളയിയേ, ചെക്ക ചിവന്ത വാനം എന്നീ ചിത്രങ്ങള്‍ എട്ടുനിലയിലാണ് പൊട്ടിയത്. പിന്നീട് ദീര്‍ഘകാലത്തെ ഒരു ബ്രേക്കിന് ശേഷമാണ് മണിരത്നം, 500 കോടിയുടെ ബജറ്റില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന രണ്ടുഭാഗങ്ങളുള്ള തന്റെ ഡ്രീം പ്രോജക്റ്റുമായി എത്തുന്നത്. ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും, ഒരു മണിരത്നം ചിത്രത്തില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച മാജിക്ക് ഒന്നും അതില്‍ ഇല്ലായിരുന്നു. 'ബാഹുബലിയെ വെല്ലുന്ന തമിഴകത്തിന്റെ സിനിമ' എന്ന പ്രചാരണം കണ്ട് ടിക്കറ്റെടുത്തവര്‍ക്ക് നിരാശയായിരുന്നു ബാക്കി. പക്ഷേ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ തന്നെ വൈകാരികമായി കാണുന്ന തമിഴ് മക്കള്‍ ചിത്രം വിജയിപ്പിച്ചു.

സത്യന്‍ അന്തിക്കാടായി മാറുന്നോ?

അതിനുശേഷമാണ് തഗ്ഗ് ലൈഫ് എത്തുന്നത്. അതും വലിയ പരാജയമായതോടെ വലിയ വിമര്‍ശനമാണ് തമിഴ് വ്ളോഗര്‍മാരില്‍ നിന്നടക്കം മണിരത്നം ഏറ്റുവാങ്ങുന്നത്. മണിരത്നം ഒരു സത്യന്‍ അന്തിക്കാടായി മാറുകയാണോ എന്ന് കേരളത്തിലെ ചില നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാരണം തന്റെ തന്നെ മുന്‍ ചിത്രങ്ങളുടെ വികലമായ അനുകരണമാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരേ ബസിലുള്ള യാത്ര എന്നാണ് വിമര്‍ശകര്‍ സത്യന്‍ ചിത്രങ്ങളെ പരിഹസിക്കുന്നത്. സേഫായ റൂട്ടില്‍ വണ്ടിയോടിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് സത്യന്‍ അന്തിക്കാടിന്റെ ഇതിനുള്ള മറുപടി. അതുപോലെ മണിരത്നം ശൈലിയേയും ഈ ആശയദാരിദ്ര്യ ദുരന്തം ബാധിച്ച് കഴിഞ്ഞു. സ്റ്റോക്ക് തീര്‍ന്നു പോയ പ്രതീതി. ആയുത എഴുത്ത്, ഗുരു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ പ്രശ്നം എല്ലാ മണിരത്നം ചിത്രങ്ങളിലും കാണാം. കാലത്തിന് അനുസരിച്ച് അപ്ഡേറ്റ് ആവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

മണിരത്നം സിനിമകളുടെ രാഷ്ട്രീയം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പ്രാദേശിക രാഷ്ട്രയത്തെ തള്ളിക്കൊണ്ട്, ഇന്ത്യ ദേശീയതയുടെ കൊടിക്കീഴിലേക്ക് ആളുകളെ അണിനിരത്താനാണ് റോജ അടക്കമുള്ള സിനിമകളിലുടെ അദ്ദേഹം ശ്രമിച്ചത് എന്നാണ് ഒരു വിമര്‍ശനം. തമിഴ്നാട്ടിന്റെ സംസ്ഥാന ഗാനവും തമിഴ് ദേശീയ ഗീതവുമായ, മനോമണിയം സുന്ദരം പിള്ളയുടെ തമിഴ് തായ് വാഴ്ത്തി'നൊപ്പം, ദേശീയഗാനമായ ജനഗണമനയ്ക്കും പ്രാധാന്യം ലഭിച്ച് തുടങ്ങിയത് മണിരത്നത്തിന്റെ റോജ പുറത്തിറങ്ങിയതോടെയാണ് എന്നൊരു വിലയിരുത്തലുണ്ടായിരുന്നു. തമിഴ് ദേശീയതയെ എക്കാലവും ഇന്ത്യന്‍ ദേശീയതയ്ക്ക് കീഴ്പ്പെട്ട് നില്‍ക്കുന്ന ഒരു പ്രാദേശികത മാത്രമാക്കാനാണ് മണിരത്നം ശ്രമിച്ചിട്ടുള്ളത് എന്ന് ഇന്ന് ദ്രാവിഡ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്ത ശരീരങ്ങളുടെ സൗന്ദര്യാഘോഷം മാത്രം മണി സിനിമകള്‍ എന്നും വിമര്‍ശനമുണ്ട്. പക്ഷേ ഈ രാഷ്ട്രീയ വിമര്‍ശനത്തിലൊന്നും വലിയ കഥയില്ല. എഴുതാപ്പുറം വായിച്ച് പലരും അദ്ദേഹത്തെ സംഘിയാക്കുകയാണ്. ഇതേ മണിരത്നത്തിന്റെ വീട് ബോംബെ സിനിമ എടുത്തതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത് പലരും മറുന്നുപോവുകയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലുടെ മണി പറഞ്ഞ രാഷ്ട്രീയം എന്തായിരുന്നുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു.

കേരളാ ടൂറിസത്തിന്റെ അംബാസിഡര്‍

കേരളത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തികൂടിയാണ് മണി. ബേക്കല്‍ കോട്ടയും, അതിരിപ്പിള്ളി വെള്ളച്ചാട്ടത്തെയുമൊക്കെ ഇത്ര മനോഹരമായി ചിത്രീകരിച്ചയാള്‍ വേറെയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കേരളാ ടൂറിസത്തിന്റെയും സിനിമാറ്റിക്ക് അംബാസിഡറാണ് അയാള്‍.

മണി ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ കേരളവും കൂടി ഉള്‍പ്പെടുത്താന്‍ മറ്റൊരു കാരണവും കൂടിയുണ്ടായിരുന്ന. രാജീവ് മേനോന്‍, സന്തോഷ് ശിവന്‍, രവി കെ ചന്ദ്രന്‍ തുടങ്ങിയ മലയാളികളായ പ്രഗത്ഭരായ ക്യാമറാമാന്‍മാരായിരുന്നു അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചത്. 1995 -ല്‍ പുറത്തിറങ്ങിയ ബോംബെയിലെ 'ഉയിരേ..ഉയിരേ' എന്ന് തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ബേക്കല്‍ കോട്ടയാണ്. അതിനുശേഷം ഇങ്ങോട്ടേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്ന മലയാളി രാജീവ് മേനോനാണ്, ബേക്കല്‍ നിര്‍ദേശിച്ചത്.

അതുപോലെ, മണിരത്നത്തിന്റെ പല ചിത്രങ്ങളിലും അതിരിപ്പള്ളിയുടെ വ്യത്യസ്ത ഭാവങ്ങളുണ്ട്. മാധവനും സിമ്രാനും ഒന്നിച്ചെത്തിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ 'നെഞ്ചില്‍ ജില്‍ ജില്‍ ജില്‍...'എന്ന് തുടങ്ങുന്ന ഗാനത്തിലും, ഗുരുവില്‍ 'ബര്‍സോരേ മേഘ മേഘ'.. എന്ന പാട്ട് പാടി ഐശ്വര്യ റായി നൃത്തം ചെയ്യുമ്പോളും അതിരപ്പള്ളിയും പശ്ചാത്തലത്തില്‍ കുതിച്ചുതുള്ളുന്നുണ്ട്. ഇരുവറിലും അതിരപ്പള്ളിയുടെ വശ്യ സൗന്ദര്യം കാണാം. 'നറുമുഗയേ നറുമുഗയേ'... എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ മോഹന്‍ലാലും നടി മധുബാലയും നൃത്തം ചെയ്യുന്നത് അതിരപ്പള്ളിയെ സാക്ഷിയാക്കിയായിരുന്നു. , മണിരത്നത്തിന്റെ തന്നെ ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദില്‍സെ, വിക്രമും ഐശ്വര്യയും ഒന്നിച്ചെത്തിയ രാവണ്‍ മുതല്‍ പൊന്നിയന്‍ സെല്‍വനില്‍ വരെ അതിരപ്പിള്ളിയെ അദ്ദേഹം തന്റെ എക്കാലത്തേയും മികച്ച ഫ്രെയിമുകളാക്കി. ഈ ചിത്രങ്ങള്‍ കണ്ട് വിദേശത്തുനിന്നുവരെ ടൂറിസ്റ്റുകള്‍ ഈ മനോഹര വെള്ളച്ചാട്ടത്തിന്റെ നുരയും പതയും ആസ്വദിക്കാനെത്തി. പിന്നീട് ബാഹുബലി എത്രയോ ചിത്രങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു.

ആലപ്പുഴയേയും ദൃശ്യഭംഗിയും മണിരത്നം. അദ്ദേഹത്തിന്റെ കടല്‍, ദില്‍സെ എന്നീ ചിത്രങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് പശ്ചാത്തലമായത് ആലപ്പുഴയായിരുന്നു. വേമ്പനാട്ട് കായലും ഹൗസ് ബോട്ടുകളുമൊക്കെ ആയിരുന്നു ദില്‍സേയിലെ ജിയ ജലേ... എന്ന ഗാനത്തിനെ മനോഹരമാക്കിയത്. വേമ്പനാട്ട് കായലിന് നടുവിലെ ചിത്തിര കായലിലും ചിത്തിരപ്പള്ളിയിലും പരിസരത്തുമൊക്കെയായിരുന്നു ഗൗതം കാര്‍ത്തിക്കും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ കടല്‍ ചിത്രീകരിച്ചത്. മാധവനും ശാലിനിയും പ്രധാനവേഷത്തിലെത്തി 2000-ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് അലൈപായുതേയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്തായിരുന്നു. അതിനുശേഷമാണ് ബേക്കല്‍പോലെ പയ്യാമ്പലത്തേക്കും വലിയ തോതിലുള്ള സഞ്ചാരികളുടെ പ്രവാഹം ഉണ്ടായത്.




പക്ഷേ ആദ്യകാലത്തെ ഒരു സിനിമക്കുശേഷം മണിരത്നം പിന്നെ മലയാളത്തില്‍ സിനിമയെടുത്തിട്ടില്ല. കേരളത്തിലെ ട്രേഡ് യൂണിയന്‍ വിഷയങ്ങളെ പ്രമേയമാക്കി 1984 -ല്‍ പുറത്തിറങ്ങിയ ഉണരൂ ആണ് മണിരത്നം സംവിധാനം ചെയ്ത ഏക മലയാള ചിത്രം. മോഹന്‍ലാലും മണിരത്നവും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പക്ഷേ മണിരത്നത്തിന്റെ ഏറ്റവും വലിയ വിഷമം എം ടിയെവെച്ച് തനിക്ക് ഒരു സിനിമചെയ്യാന്‍ പറ്റിയില്ല എന്നിടത്തായിരുന്നു. അതേക്കുറിച്ച് മണിരത്നം ഇങ്ങനെ അനുസ്മരിക്കുന്നു. -'മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എം ടിയെ കാണാന്‍ ഞാന്‍ കോഴിക്കോട് വന്നിരുന്നു. ബോംബേ എഴുതാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് നടന്നില്ല, പകരം ഇരുവര്‍ ചിത്രത്തിന്റെ ആശയം അദ്ദേഹം നല്‍കി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമയാണത്. അതിന് ഞാനെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ വീണ്ടും പല തവണ കണ്ടു, ഹാംലെറ്റ് സിനിമയാക്കുന്നതിനായിരുന്നത്. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ആ ദു:ഖം എനിക്ക് ഇന്നുമുണ്ട്''- മണിരത്നം പറയുന്നു.



ഒരുപക്ഷേ എം ടിയെപ്പോലൊരു മികച്ച എഴുത്തുകാരനെ കിട്ടിയിരുന്നെങ്കില്‍ ഇന്ന് തഗ്ഗ് ലൈഫ് പോലെയൊരു തറ ചിത്രം എടുക്കേണ്ടിവരുന്ന അവസ്ഥയില്‍ മണി എത്തുമായിരുന്നില്ല. 69-വയസ്സായി ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഏവര്‍ക്കും ബാധകമാണ്. വീണ്ടുമൊരു മനോഹരമായ ചിത്രത്തിലൂടെ തിരിച്ചുവന്നശേഷം മണിരത്നം വിരമിക്കട്ടെ.




വാല്‍ക്കഷ്ണം: ഇപ്പോള്‍ തഗ്ഗ് ലൈഫ് പുറത്തിറങ്ങിയതോടെ സംവിധായകന്‍ രാജീവ് രവിയുടെ ഒരു പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യന്‍് സിനിമ നശിപ്പിച്ചത് ആരാണെന്നറിയാമോ, എന്നാണ് രാജീവ് രവി ചോദിക്കുന്നത്. -'തൊണ്ണൂറുകളില്‍ റോജാ എന്ന പടവുമായി ഒരു പാര്‍ട്ടി ഇറങ്ങി. അതുകഴിഞ്ഞിട്ട് അങ്ങിനെ ചിലരെല്ലാം കൂടി വന്ന് നമ്മുടെ സെന്‍സിബിലിറ്റി നശിപ്പിച്ചു. മണിരത്നത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു സംഘം ചെറുപ്പക്കാരെ നശിപ്പിച്ചു. ഒരു തരത്തിലുള്ള പൊളിറ്റിക്സുമില്ലാതെ റൂട്ടഡ് അല്ലാത്ത, ഒരു കാര്യവുമില്ലാത്ത സ്പെക്റ്റക്കിള്സ് സൃഷ്ടിച്ചു. എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. കാണുന്നത് ഭംഗിയുണ്ടാകണം. അത്രയെയൊള്ളു. അതിനൊരു വോളിയമില്ലെന്നു മാത്രമല്ല വളരെ തിന്‍ ആണ്. എനിക്ക് അയാളെ ഭയങ്കര ദേഷ്യമാണ്. ഞാന്‍ കാണാനേ പോകാറില്ല.''- ഇങ്ങനെയാണ് രാജീവ് രവി മണിരത്നത്തെ വിമര്‍ശിക്കുന്നത്. നേരത്തെ സന്ദേശം സിനിമ അരാഷ്ട്രീയമാണെന്ന് പറഞ്ഞ് ശ്രീനിവാസനുനേരെ തിരിഞ്ഞയാളാണ് രാജീവ് രവി എന്നോര്‍ക്കണം!