''നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനുകളില്‍ ഒന്നായ 'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' നടന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളെ ഏകദേശം അമ്പത് വര്‍ഷമായി അടിച്ചമര്‍ത്തുന്ന ഇസ്ലാമിക് ഭരണകൂടം നമ്മുടെ രാജ്യത്തെയും, നശിപ്പിക്കാന്‍ ഭീഷണി ഉയര്‍ത്തുകയാണ്. ഇസ്രായേലിന്റെ ഈ സൈനിക പ്രവര്‍ത്തിയുടെ പ്രധാന ലക്ഷ്യം, ഇസ്ലാമിക് ഭരണകൂടത്തിന്റെ ആണവ ഭീഷണിയും, ബലിസ്റ്റിക് മിസൈല്‍ ഭീഷണിയും തടയുകയാണ്.

നമ്മുടെ ലക്ഷ്യം നേടിയെടുക്കുമ്പോള്‍, നിങ്ങളുടെ സ്വാതന്ത്ര്യം നേടുന്നതിനുള്ള വഴി ഞങ്ങള്‍ വൃത്തിയാക്കുകയും ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഞങ്ങള്‍ ഉന്നത സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും, ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്പുഷ്ടി കേന്ദ്രത്തെയും, വലിയൊരു മിസൈല്‍ ആയുധ ശേഖരത്തെയും തകര്‍ത്തു. ഇതില്‍ കൂടുതല്‍ വരാനുണ്ട്. ഭരണകൂടത്തിന് എന്താണ് തകര്‍ത്തത് പോലും അറിയുന്നില്ല. ഇനി എന്ത് സംഭവിക്കും എന്നതും അവര്‍ക്കറിയില്ല. ഇപ്പോള്‍ അവര്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്.

ഇതാണ് നിങ്ങള്‍ക്ക് ഉയര്‍ന്ന് നിങ്ങളുടെ ശബ്ദം ഉയര്‍ത്താനുള്ള അവസരം. 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം'-ഞാന്‍ ഇന്നലെയും അതിനു മുമ്പും പറഞ്ഞതുപോലെ, ഇസ്രായേലിന്റെ പോരാട്ടം ഇറാനിയന്‍ ജനത്തിനെതിരല്ല. നിങ്ങളെ അടിച്ചമര്‍ത്തുകയും ദരിദ്രരാക്കുകയും ചെയ്യുന്ന കൊലപാതക ഇസ്ലാമിക് ഭരണകൂടത്തിനെതിരെയാണ് നമ്മുടെ പോരാട്ടം. സൈറസ് മഹാരാജാവിന്റെ കാലം മുതല്‍ തന്നെ ഇറാനും ഇസ്രായേലും സുഹൃത്തുക്കളാണ്. ദുഷ്ടവും അടിച്ചമര്‍ത്തുന്ന ഭരണകൂടത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍, നിങ്ങളുടെ പതാകയും ചരിത്രപാരമ്പര്യവും ചുറ്റിപ്പറ്റി ഒന്നിക്കാനുള്ള സമയമാണിത്.

'ധൈര്യശാലിയായ ഇറാനിയന്‍ ജനങ്ങളേ, വെളിച്ചം ഇരുട്ടിനെ ജയിക്കും.''- ദിവസങ്ങള്‍ക്ക്മുമ്പ്, ലോകത്തെ ഞെട്ടിച്ച ഇറാന്‍ ആക്രമണത്തിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിത്. ഇറാനില്‍ ഒരു അട്ടിമറി അവര്‍ പ്രതീക്ഷിക്കുന്നു. ഇറാന്‍ ജനതയോടെ വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്ക് വരാന്‍ ഇസ്രയേല്‍ പറയുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ കടുത്ത നാശമുണ്ടാക്കിയ, സൈനിക നേതൃത്വത്തിലെ പ്രമുഖരെ തീര്‍ത്തുകളഞ്ഞ ആ നീക്കം തീക്കളിയാണെന്ന് ഇസ്രയേലിന് നന്നായി അറിയാം. അയേണ്‍ ഡോം നൂറുശതമാനം സുരക്ഷിതമല്ലെന്നും, പതിനായിരം മിസൈല്‍ അയച്ചാല്‍, രണ്ടെണ്ണം തീര്‍ച്ചയായും തങ്ങളുടെ മണ്ണില്‍ പതിക്കുമെന്നും ഇസ്രയേലിന് നന്നായി അറിയാം. എന്നിട്ടും അവര്‍ റിസ്‌ക്ക് എടുക്കുകയാണ്. കാരണം ഇറാന്‍ ഒരു ആണവശക്തിയാല്‍ അത് ഏറ്റവും ദോഷം ചെയ്യുക ഇസ്രയേലിന് തന്നെയാണ്. ഹിരോഷിമയിലും നഗാസാക്കിയിലും ബോംബ് വീണ അവസ്ഥയല്ല, ഈ കൊച്ച് യഹൂദരാഷ്ട്രത്തില്‍ ആറ്റംബോംബ് വീണാല്‍ ഉണ്ടാവുക. അത് ആ രാജ്യത്തെ തന്നെ ഈ ഭൂപടത്തില്‍നിന്ന് ഇല്ലാതാക്കും. പക്ഷേ ഇറാന്‍ ഇസ്രയേലിന് മാത്രമല്ല, ഭീഷണിയായിട്ടുള്ളത്. അതാണ് ഷിയാ ഭീകരതയുടെ ചരിത്രം!

എല്ലാം അട്ടിമറിച്ച ഇസ്ലാമിക വിപ്ലവം

ഒരുകാലത്ത് ഇറാനും ഇസ്രയേലും സൗഹൃദ രാഷ്ട്രങ്ങളായിരുന്നു. പക്ഷേ ആ അവസ്ഥയെല്ലാം അട്ടിമറിയുന്നത്, 1979-ലെ വിപ്ലവത്തോടെയായിരുന്നു. ആ വിപ്ലവം ആരംഭത്തില്‍ ലിബറലും മതേതരവുമായിരുന്നു. എന്നാല്‍ ഖൊമേനി അധികാരത്തിലെത്തിയതോടെ ഇറാന്‍ തീവ്ര ഷിയാ ഇസ്ലാമിക തിയോക്രസിയിലേക്കു മാറി. ലിബറലിസും കമ്യൂണിസവും ഒരുപോലെ ശത്രുക്കളായി മാറി, ഒടുവില്‍ അവയെ പൂര്‍ണ്ണമായി ഇല്ലാതാക്കി. പഹ്ലവി രാജാക്കന്മാരുടെ കാലത്ത് ( മുഹമ്മദ് റസ ഷ പഹ്ലവി) പടിഞ്ഞാറന്‍ മാതൃകയിലുള്ള ആധുനികതയിലേക്കാണ് ഇറാന് നീങ്ങിയിരുന്നത്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും വിദ്യാഭ്യാസം ഉള്‍പ്പെടെ പൊതുസ്വാതന്ത്ര്യങ്ങള്‍ നേടിയിരുന്നു. സര്‍വകലാശാലകള്‍, പത്രങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ ഇടതുപക്ഷ രാഷ്ട്രീയങ്ങള്‍ നിലനിന്നിരുന്നു.

ഇറാനിലെ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് ഖൊമേനി അധികാരത്തില്‍വരുന്നത്. പക്ഷേ വിപ്ലവ വിജയിച്ചതിനു ശേഷം, ഖൊമേനി പറഞ്ഞത് ' മതവിരുദ്ധതയോ, മതപരമായ വിമര്‍ശനമോ ഒരിക്കലും അനുവദിക്കില്ല' എന്നായിരുന്നു. വിപ്ലവത്തിനു ശേഷം പത്രങ്ങള്‍ അടച്ചുപൂട്ടി, ലിബറല്‍ എഴുത്തുകാരെ ജയിലില്‍ അടച്ചു. 1981-ഓടെ ഇറാനില്‍ നിലനിന്നിരുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ തീര്‍ത്തും ഇല്ലാതായി. സ്ത്രീകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതായി. 1983-ല്‍ നിയമം മൂലം ഹിജാബ് നിര്‍ബന്ധമാക്കി, സ്ത്രീകള്‍ക്ക് കോടതികളില്‍ അവകാശങ്ങള്‍ കുറഞ്ഞു. വിവാഹവും വിവാഹ മോചനവും പൂര്‍ണ്ണമായി ഇസ്ലാമിക നിയമത്തില്‍പെടുത്തി. സ്ത്രീകളെ നിരീക്ഷിക്കാന്‍ മതകാര്യ പോലീസ് ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ചു. മത നിയമം തെറ്റിക്കുന്നവരെ പിടികൂടി ക്രൂരമായി ശിക്ഷിച്ചു. ഇതിനെതിരായ പ്രക്ഷോഭങ്ങളില്‍ നൂറ് കണക്കിന് സ്ത്രീകള്‍ കൊല്ലപ്പെട്ടു.


ഇറാനിലെ ലൈഗിക ന്യൂനപക്ഷങ്ങള്‍ ലിംഗപരവും ലൈംഗികപരവുമായ സ്വാതന്ത്ര്യം ഇപ്പോഴും തീവ്രമായി അടിച്ചമര്‍ത്തപ്പെടുന്നു. ഇത് ഖൊമൈനിയുടെ രാഷ്ട്രീയ മതഭരണത്തിന്റെ ഭാഗമായി ശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു. അവര്‍ കൊല ചെയ്യപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗം വധശിക്ഷ കിട്ടുന്ന കുറ്റമായി മാറി. ലിബറലിസിനും കമ്യൂണിസത്തിനും ഭീഷണികള്‍ നേരിട്ടു. 1983-ല്‍ അവരെ മുഴുവനായി നിരോധിച്ചു. 'അല്ലാഹുവില്‍ വിശ്വാസമില്ല' എന്ന കാരണം പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളെ പിടിച്ചു, അറസ്റ്റുചെയ്തു, വധശിക്ഷ വിധിച്ചു. ഇസ്ലാമിക-മാര്‍ക്സിസ്റ്റ് സംഘടനയായ മെക്കിനെ ഖൊമൈനി ഭീകരരായി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഇടതുപക്ഷക്കാര്‍ 1988-ല്‍ കൂട്ടക്കൊലക്ക് ഇരയായി. ഇത്രയൊക്കെ ചെയ്തിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ക്കും കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കം ഇറാന്‍ ചക്കരയും, ഇസ്രയേല്‍ തെമ്മാടി രാഷ്ട്രവുമാണ്!

സുന്നി രാജ്യങ്ങള്‍ക്കും ഭീഷണി

ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഷിയാ തീവ്രവാദം കയറ്റിയക്കുക എന്ന പണിയാണ് വിപ്ലവത്തിനുശേഷം ഖൊമേനി ചെയ്തത്. ഇതു പല സുന്നി ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഭീഷണിയായി. ഹമാസ് (ഗസ്സ), ഹിസ്ബുല്ല ( ലെബനോണ്‍), ഹൂത്തികള്‍ (യമന്‍) എന്നിവയ്ക്ക് ഖൊമേനി ആയുധവും ധനവും നല്‍കി. ഇറാന്‍ എന്ന ഷിയാ രാജ്യത്ത് പ്രസിഡന്റിനല്ല പവര്‍. പരമോന്നത നേതാവാവായി ഖൊമേനിക്കാണ്. ആഗോള ഇസ്ലാമിക നേതൃത്വമാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ ആണവ ശക്തി കൈവരിച്ചാല്‍ ചുറ്റും കിടക്കുന്ന സുന്നി രാജ്യങ്ങള്‍ ഇറാന് കീഴടങ്ങേണ്ടി വരും. ഇന്ന് പാക്കിസ്ഥാന്‍ മാത്രമാണ് ഇസ്ലാമിക ലോകത്ത് ആണവശക്തിയായിട്ടുള്ളത്.

ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന, ഹൂത്തി വിമതര്‍ യമനില്‍ ഇറാന്റെ സഹായത്താലാണ് വളര്‍ന്നത്. യമനിലെ ഇസ്ലാമിക ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഹൂത്തികള്‍ സമാന്തര ഭരണകൂടം സ്ഥാപിച്ചു. സുന്നി മുസ്ലീങ്ങളെ അടക്കം കൊന്നൊടുക്കി ചില ഭാഗങ്ങളില്‍ അധികാരം പിടിച്ചു. ഇപ്പോള്‍ ഹൂത്തികള്‍ ചെങ്കടലിലെ കപ്പലുകള്‍ കൊള്ള ചെയ്ത് ഇസ്രായേലിന് നേരെ റോക്കറ്റ്- മിസൈല്‍ ആക്രമണം നടത്തുന്നു. ലബനോണ്‍ എന്ന ലിബറല്‍ രാജ്യം കീഴടക്കി ്ഹിസ്ബുള്ള എന്ന പ്രോക്സിയെ ഉണ്ടാക്കി ക്രിസ്ത്യാനികളെ തുരത്തി, സുന്നി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇറാന്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ഈ ഹിസ്ബുള്ള നിരന്തരം ഇസ്രയേലിനെ ആക്രമിച്ചു. ഹമാസിനും നിര്‍ലോഭമായ പിന്തുണയാണ് ഇറാന്‍ കൊടുക്കുന്നത്. ഇറാന്‍ ആയുധം നല്‍കി ഭീകരരെ പറഞ്ഞു വിടുമ്പോള്‍ ഇസ്രായേല്‍ പൊരുതുന്നത് അവരുടെ അതിജീവനത്തിനാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം മറന്നുപോവുന്നു.

സൗദിയ്ക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ അയച്ചവരാണ് ഹൂത്തികള്‍. ഇതൊക്കെ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും അറിയാം. അതു കൊണ്ടാണവര്‍ യഹൂദന്റെ സാങ്കേതിക വിദ്യയായ എയര്‍ ഡിഫന്‍സ് സിസ്റ്റം മക്കയില്‍ അടക്കം സ്ഥാപിച്ചത്. സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ പോലും ഹൂത്തികളാല്‍ ആക്രമിക്കപ്പെട്ടു. നിരവധി മലയാളികള്‍ക്കുവരെ ജോലി കൊടുക്കുന്ന കമ്പനിയാണിത്. ബഹ്റൈനിലെ ഷിയാ തീവ്രവാദ കൂട്ടായ്മ ഇറാന്‍ നിയന്ത്രിക്കുന്നതാണ്. ഈജിപ്ത് മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടങ്കിലും, ഇറാന്റെ തീവ്ര ഷിയാ ആശയങ്ങളുടെ പ്രചാരം അവിടെ വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. ഇറാന്റെ പ്രോക്സികള്‍ ഇന്ത്യക്കും ഭാവിയില്‍ സുരക്ഷാ ഭീഷണിയാകും. കശ്മീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വേദികളില്‍, ഇറാന്റെ ആശയങ്ങള്‍ പരോക്ഷ സ്വാധീനം ചെലുത്തുന്നുണ്ട്.

ആണവ കരാര്‍ ഒപ്പിട്ട രാജ്യങ്ങളില്‍ ആണവായുധം ഇരിക്കുന്നത് പോലെയല്ല, ചത്താലും കൊന്നാലും പറുദീസ കിട്ടും എന്ന് കരുതുന്നവരുടെ കൈയ്യില്‍ ആണവായുധങ്ങള്‍ ഇരിക്കുന്നത്. തീവ്രവാദികളുടെ കൈകളില്‍ യന്ത്രത്തോക്ക് ഇരിക്കുന്നത് പോലെ നാളെ ആണവായുധം കിട്ടിയാല്‍ അവന്‍ ആദ്യം ജൂതന്റെ നെഞ്ചിലേക്ക് വിടും. പിന്നെ അത് അറബ് രാജ്യങ്ങളുടെ നേരെയാവും.


നേരിട്ടുള്ള യുദ്ധത്തെ ഏതൊരു രാജ്യത്തിനും ഒരു പരിധിവരെ ചെറുക്കാം. പക്ഷേ അതിനേക്കാള്‍ ഭീകരമാണ് പ്രോക്സി വാര്‍ എന്ന നിഴല്‍യുദ്ധം. അതാണ് 1948-ന് മുമ്പു മുതല്‍ തന്നെ ഇസ്രായേല്‍ സഹിക്കുന്നത്. നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുരാജ്യമാണേല്ലോ ഇസ്രയേല്‍. 1948-ലും, 67-ലും ഇസ്രായേലിനോട് തോറ്റോടിയ അയല്‍ അറബി രാജ്യങ്ങള്‍, പണി നിര്‍ത്തി ഇസ്രായേലുമായി സൗഹൃദത്തിലായി. പക്ഷേ ഇറാന്‍ അടങ്ങി ഇരുന്നില്ല. മത ഭീകരത പഴുത്ത് പൊട്ടി അവര്‍ യഹൂദനെ തീര്‍ക്കാന്‍ നിഴല്‍യുദ്ധം തുടങ്ങി. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇറാന്‍ ഒന്നിലും ഇല്ല എന്ന് തോന്നും. പക്ഷേ ഹൂത്തികള്‍ക്കും ഹിസ്ബുല്ലക്കും പിന്നില്‍ അവര്‍ തന്നെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

നതാന്‍സ് ആണവകേന്ദ്രം തകരുമ്പോള്‍

ഇറാനിലെ സിവിലന്‍സിനെയല്ല ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും സൈനിക നേതാക്കളെയുമാണ് അവര്‍ ലക്ഷ്യമിട്ടത്. ശത്രു തങ്ങളെ തകര്‍ക്കുന്നതിന് മുമ്പുതന്നെ അവരെ തുരത്തുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം.

ഇറാന്റെ ആണവ സ്വപ്നങ്ങളുടെ കേന്ദ്രം എന്നുപറയുന്ന നതാന്‍സ് ആണവ കേന്ദ്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയില്‍, തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ചുറ്റും മരുഭൂമിയുള്ള ഈ സ്ഥലം, സ്വാഭാവികമായും ഒരുതരം മറ നല്‍കുന്നുണ്ട്. ഇതാണ് ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. ഇവിടെയാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ എന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് യുറേനിയം എന്ന മൂലകത്തെ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധനമാക്കി മാറ്റാം. എന്നാല്‍, ഇത് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ സമ്പുഷ്ടീകരിച്ചാല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനും സാധിക്കും. നതാന്‍സില്‍ പതിനായിരക്കണക്കിന് ഇത്തരം സെന്‍ട്രിഫ്യൂജുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണോ എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഭയപ്പെടുന്നത്. ഈ ഭയം കാരണം നതാന്‍സ് എപ്പോഴും അന്താരാഷ്ട്ര തലത്തില്‍ ഒരു വലിയ ആശങ്കയാണ്.

നതാന്‍സ് ആണവകേന്ദ്രത്തിന്റെ ഒരു പ്രധാന പ്രത്യേകത, അതിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂമിക്കടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ്. ഏകദേശം 40-50 മീറ്റര്‍ ആഴത്തില്‍, കട്ടിയുള്ള കോണ്‍ക്രീറ്റ് ഷീല്‍ഡുകള്‍ ഉപയോഗിച്ച് ഇത് വളരെ ശക്തമായി ബലപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രധാനമായും വ്യോമാക്രമണങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. സാധാരണ ബോംബുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര സുരക്ഷിതമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഭൂഗര്‍ഭ കോട്ട പോലെയാണിത്, ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിതമായ ഒരിടം നല്‍കുന്നു.

എന്നാല്‍, ഇത്രയും സുരക്ഷിതമായി ഭൂമിക്കടിയില്‍ നിര്‍മ്മിച്ച ഈ ആണവകേന്ദ്രമാണ്, 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. ഇതിനായി ഇസ്രായേല്‍ സാധാരണ ബോംബുകളല്ല ഉപയോഗിച്ചത്. അവര്‍ ഉപയോഗിച്ചത് 'ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍' എന്നറിയപ്പെടുന്ന പ്രത്യേക തരം ബോംബുകളാണ്. ഈ ബോംബുകള്‍ക്ക് കട്ടിയുള്ള കോണ്‍ക്രീറ്റും മണ്ണും തുളച്ച് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിവുണ്ട്. ബോംബ് ലക്ഷ്യസ്ഥാനത്ത് പതിച്ച ശേഷം, ആഴത്തില്‍ തുളച്ചുകയറിയതിന് ശേഷമാണ് സ്ഫോടനം നടക്കുന്നത്.

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് നല്‍കിയ കൃത്യമായ വിവരങ്ങള്‍ ഈ ആക്രമണത്തില്‍ നിര്‍ണായകമായി. മാസങ്ങളോളം വിവരങ്ങള്‍ ശേഖരിച്ച്, നതാന്‍സ് ആണവകേന്ദ്രത്തിന്റെ ഭൂമിക്കടിയിലെ ഓരോ മുറിയുടെയും രൂപകല്‍പ്പന, പ്രധാനപ്പെട്ട സെന്‍ട്രിഫ്യൂജ് ഹാളുകള്‍ എവിടെയാണ്, വൈദ്യുതി മുറികള്‍ എവിടെയാണ് എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. ഈ വിവരങ്ങള്‍ ഉള്ളതുകൊണ്ട്, ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യമായി കണ്ടെത്താനും ബോംബുകള്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ എവിടെയെല്ലാം ഇടണം എന്ന് തീരുമാനിക്കാനും ഇസ്രായേലി സൈന്യത്തിന് കഴിഞ്ഞു.

നതാന്‍സിനെ സംരക്ഷിക്കുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ മറ്റൊരു പ്രധാന തന്ത്രം. നതാന്‍സ് പോലുള്ള ഒരു സുപ്രധാന കേന്ദ്രത്തിന് ചുറ്റും വളരെ ശക്തമായ റഡാറുകളും മിസൈലുകളും ഉണ്ടാകും. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നതിന് മുന്‍പ്, ഇറാനിലെ റഡാര്‍ സംവിധാനങ്ങളെയും വ്യോമ പ്രതിരോധ മിസൈല്‍ പ്ലാറ്റ്‌ഫോമുകളെയും നിര്‍വീര്യമാക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. സൈബര്‍ ആക്രമണങ്ങള്‍ വഴിയും, രഹസ്യമായി സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും, ഡ്രോണുകള്‍ അയച്ചുമെല്ലാം ഇത് സാധ്യമാക്കി. ഈ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട്, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്ക് സുരക്ഷിതമായി നതാന്‍സ് ലക്ഷ്യമാക്കി പറക്കാനും അവരുടെ ബോംബുകള്‍ കൃത്യമായി വര്‍ഷിക്കാനും കഴിഞ്ഞു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ചുവന്നതുകൊണ്ടാണ്, ഭൂമിക്കടിയില്‍ സുരക്ഷിതമെന്ന് കരുതിയിരുന്ന നതാന്‍സ് ആണവകേന്ദ്രത്തിന് 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' വഴി കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇസ്രായേലിന്റെ അവകാശവാദം അനുസരിച്ച്, ഭൂമിക്കടിയിലെ സെന്‍ട്രിഫ്യൂജ് ഹാളുകളും, വൈദ്യുതി മുറികളും, മറ്റ് പ്രധാന സൗകര്യങ്ങളും ഈ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അവര്‍ക്ക് കിട്ടിയത്.


ഇസ്രയേലിന് യുദ്ധം ചെയ്യാതെ വയ്യ

ലോകചരിത്രത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ ഒന്നാണ് യഹൂദര്‍. നൂറ്റാണ്ടുകളായി വിവിധ രൂപങ്ങളില്‍, പല രാജ്യങ്ങളിലും അവര്‍ വിദ്വേഷത്തിനും വിവേചനത്തിനും കൂട്ടക്കൊലകള്‍ക്കും ഇരയായി. ഈ പീഡനങ്ങള്‍ക്ക് പല കാരണങ്ങളുണ്ടായിരുന്നു; മതപരം, വംശീയം, സാമ്പത്തികം, സാമൂഹികം എന്നിങ്ങനെ അത് പലപ്പോഴും സങ്കീര്‍ണ്ണമായ ഒരു സാമൂഹിക-രാഷ്ട്രീയ പ്രതിഭാസമായി നിലകൊണ്ടു.

യഹൂദ വിരോധത്തിന്റെ ചരിത്രം യേശുവിന്റെ കുരിശുമരണത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ക്രിസ്തുവിനെ കൊന്നവര്‍ എന്ന തെറ്റിദ്ധാരണ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ യഹൂദര്‍ക്കെതിരെ കടുത്ത വിദ്വേഷം വളര്‍ത്തി. മധ്യകാലഘട്ടത്തില്‍ യൂറോപ്പിലുടനീളം യഹൂദരെ ഒറ്റപ്പെടുത്തുകയും, പ്രത്യേക സ്ഥലങ്ങളില്‍ ഒതുക്കി പാര്‍പ്പിക്കുകയും, പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്തു. ഷേക്സ്പിയറുടെ 'മെര്‍ച്ചന്റ് ഓഫ് വെനീസ്' പോലുള്ള സാഹിത്യകൃതികള്‍ പോലും യഹൂദരെ ദുഷ്ടരായും പലിശക്കാരായും ചിത്രീകരിച്ച് ഈ വിദ്വേഷം ഊട്ടിയുറപ്പിച്ചു. പലപ്പോഴും സാമ്പത്തിക രംഗത്തെ അവരുടെ സ്വാധീനം, പ്രത്യേകിച്ച് പണമിടപാടുകളിലുള്ള അവരുടെ പങ്ക്, അസൂയയ്ക്കും വിദ്വേഷത്തിനും കാരണമായി. യൂറോപ്പിലെ പല സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവര്‍ ബലിയാടുകളാക്കപ്പെട്ടു.

ശാസ്ത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, മനഃശാസ്ത്രം, തത്ത്വചിന്ത, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ യഹൂദര്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ ചിലപ്പോള്‍ ഈ വിദ്വേഷം വര്‍ദ്ധിപ്പിച്ചു. അസൂയയും ഭയവും ചേര്‍ന്ന് യഹൂദരെ ഒരു 'അപകടകരമായ' ശക്തിയായി ചിത്രീകരിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായം അഡോള്‍ഫ് ഹിറ്റ്ലര്‍ നടത്തിയ ഹോളോകോസ്റ്റ് ആയിരുന്നു. ഏകദേശം 6.5 ദശലക്ഷം യഹൂദരെ വംശീയ വിദ്വേഷത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്ത ഈ സംഭവം, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന യഹൂദ വിരോധത്തിന്റെ ഏറ്റവും ഭയാനകമായ രൂപമായിരുന്നു. യഹൂദരെ ഒരു പ്രത്യേക വംശീയ വിഭാഗമായി മുദ്രകുത്തി, അവര്‍ക്ക് ലോകത്തിന് ഭീഷണിയാണെന്ന് പ്രചരിപ്പിച്ച്, വ്യവസ്ഥാപിതമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഹിറ്റ്ലര്‍. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ അറേബ്യന്‍ നാടുകളിലും യഹൂദര്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വന്നു. തല്‍ഫലമായി, നൂറ്റാണ്ടുകളായി അവര്‍ വസിച്ചിരുന്ന അറേബ്യന്‍ പ്രദേശങ്ങളില്‍ നിന്ന് അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. മൊറോക്കോ, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി യഹൂദര്‍ പലായനം ചെയ്തു.

ലോകത്ത് യഹൂദരെ പീഡിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന വാദം, ലോക ചരിത്രത്തില്‍ ഒരു അപൂര്‍വമായ സത്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പല രാജ്യങ്ങളിലും യഹൂദര്‍ക്ക് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നപ്പോള്‍, ഇന്ത്യ അവര്‍ക്ക് സ്നേഹവും സുരക്ഷിതത്വവും നല്‍കി. മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ അവര്‍ക്ക് ഇവിടെ ഒരിക്കലും വിവേചനം നേരിടേണ്ടി വന്നിട്ടില്ല.യൂറോപ്പില്‍ യഹൂദര്‍ക്ക് ഗെറ്റോകളില്‍ ഒതുങ്ങിക്കഴിയേണ്ടി വന്നപ്പോള്‍, ഇന്ത്യയില്‍ അവര്‍ക്ക് എല്ലാവരുമൊന്നിച്ച് സാധാരണ ജീവിതം നയിക്കാന്‍ സാധിച്ചു.

പല വിഭാഗങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കൈകളിലൂടെ കൈമറിഞ്ഞു വന്ന 'ഇസ്രായേല്‍/ഫലസ്തീന്‍' പ്രദേശം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓട്ടോമന്‍ എംപയറിന്റെ കൈവശമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയാണ് ബ്രിട്ടന്‍ ഈ പ്രദേശത്തിന്റെ അധിപന്മാരാകുന്നത്. ലോകത്താകമാനം വേട്ടയാടപ്പെട്ടതിന്റെ നോവും വേവും മുറിവും അരക്ഷിതാവസ്ഥയുമായി കഴിയുന്ന ജൂത ജനതയ്ക്ക് സ്വന്തമായൊരു രാജ്യം കൊടുക്കാം എന്ന് 1917-ല്‍ 'ബാല്‍ഫര്‍ ഡിക്ലറേഷ'നിലൂടെ ബ്രിട്ടന്‍ ഉറപ്പു കൊടുക്കുന്നു. 1920- ല്‍ 52 രാജ്യങ്ങളുടെ സമ്മതത്തോടെ ലീഗ് ഓഫ് നാഷന്‍സ് യഹൂദര്‍ക്ക് രാജ്യം ഉണ്ടാക്കിക്കൊടുക്കാന്‍ ബ്രിട്ടന് അധികാരം നല്‍കുന്നു.

ലീഗ് ഓഫ് നേഷന്‍സ് മാന്‍ഡേറ്റ് കൊടുത്തത് യഹൂദര്‍ക്ക് രാജമുണ്ടാക്കാനായിരുന്നെങ്കിലും ബ്രിട്ടന്‍ ആദ്യം ഉണ്ടാക്കിയത് അറബികള്‍ക്ക് വേണ്ടിയുള്ള രാജ്യമായിരുന്നു. അതാണ് ജോര്‍ദാന്‍. മൊത്തം ഭൂപ്രദേശത്തിന്റെ 77% ജോര്‍ദാന്‍ എന്ന രാജ്യമായി മാറി. ഉള്ളതൊക്കെ പെറുക്കിക്കൂട്ടി യഹൂദര്‍ക്ക് ഇപ്പുറത്തേക്ക് ഓടേണ്ടി വന്നു. ബാക്കിവരുന്ന 23% സ്വാഭാവികമായും ജൂതര്‍ക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ആ 23%ത്തിലും അറബികള്‍ അവകാശമുന്നയിച്ചു. ബാക്കിവന്ന ആ 23% പിന്നെയും വിഭജിച്ചാണ് 1948ലെ 56/44 എന്ന യു.എന്‍ സെറ്റില്‍മെന്റ് ഉണ്ടായതും ഇസ്രായേല്‍ രാജ്യം രൂപം കൊണ്ടതും.

ഐക്യരാഷ്ട്രസഭയില്‍ 13 നെതിരെ 33 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ വിഭജന പദ്ധതി അംഗീകരിക്കപ്പെട്ടത്. അതും അറബികള്‍ അംഗീകരിച്ചില്ല എന്നതാണ് ചരിത്രം. പക്ഷേ പിറന്നുവീണ ഇസ്രയേലിനെ അവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പക്ഷേ യഹൂദര്‍ തന്നെ ജയിച്ചു. തുടര്‍ന്നു നടന്ന നിരവധി യുദ്ധങ്ങളിലും അവര്‍ ജയിച്ചു. ഇപ്പോള്‍ അയല്‍പക്കത്തുള്ള സുന്നി രാഷ്ട്രങ്ങള്‍ക്കൊന്നും ഇറാനോട് ശത്രുതയില്ല. പക്ഷേ അപ്പോഴും പഴയ മതകഥവെച്ച് ഇറാന്‍ അവര്‍ക്കുനേരെ തിരിയുന്നു. യഹൂദനെ ഒരു രീതിയിലും ജീവിക്കാന്‍ വിടില്ല എന്ന് ശഠിക്കുന്നു. പിന്നെ ഇസ്രയേല്‍ എന്തുചെയ്യും. ആയുധം താഴെവെച്ചാല്‍ അവര്‍ തീരും. അതില്‍ അവര്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു.

വാല്‍ക്കഷ്ണം: ഇറാനില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നിരോധിക്കപ്പെട്ടതാണ്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള ഏക രാജ്യം ഇസ്രായേല്‍ ആണ്. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിയടക്കം പറയുന്നത് ഇസ്രയേലാണ് തെമ്മാടി രാഷ്ട്രമെന്നാണ്! ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെയാണ് ഇറാന്‍ കൊന്നൊടുക്കിയത്. ഹിജാബ് സമരത്തിന്റെ പേരില്‍ എത്രയോ സ്ത്രീകള്‍ക്ക് ജീവന്‍ പോയതും മറക്കാന്‍ കഴിയില്ല.