പട്ന: ബിഹാറിൽ രണ്ടു പെൺമക്കളെ ദമ്പതികൾ കൊലപ്പെടുത്തി. 18ഉം 16ഉം വയസുള്ള പെൺമക്കളാണ് മരിച്ചത്. അന്യജാതിയിൽപ്പെട്ട യുവാക്കളുമായി മക്കൾക്കുള്ള പ്രണയമാണ് കൊടുംക്രൂരത ചെയ്യാൻ ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഹജിപൂരിലാണ് സംഭവം. കുട്ടികളുടെ അമ്മ റിങ്കു ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കുട്ടികളുടെ അച്ഛൻ നരേഷിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

റിങ്കു ദേവി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കുട്ടികൾ ഉറങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോൾ പെൺമക്കളുടെ മൃതദേഹത്തിന് അരികിൽ ഇരിക്കുന്ന റിങ്കുദേവിയെയാണ് കണ്ടതെന്നും പൊലീസ് പറയുന്നു.

ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺമക്കൾ അന്യജാതിയിൽപ്പെട്ട യുവാക്കളുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കളെ അറിയിക്കാതെ വീട് വിട്ടുപോകാൻ പെൺമക്കൾ പദ്ധതിയിടുന്നതായി മനസിലാക്കിയാണ് കൊലപ്പെടുത്തിയതെന്ന് റിങ്കു ദേവിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.

അന്വേഷണത്തിന്റെ തുടക്കത്തിൽ ഇരുവരെയും കൊന്നത് അച്ഛൻ ആണ് എന്നാണ് അമ്മ പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇരുവരും ചേർന്നാണ് കുട്ടികളെ കൊന്നതെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.