പട്‌ന: ബീഹാറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനിടെ മറ്റൊരു പാലം കൂടി തകര്‍ന്നു. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. സംസ്ഥാനത്ത് 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനില്‍ പാലം തകരുന്ന രണ്ടാമത്തെ സംഭവമാണിത്.

കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് ഡെവലപ്മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. 1982-83 ലാണ് പാലം നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് തകര്‍ച്ചക്ക് കാരണമായത്. കൂടാതെ ഗണ്ഡകി നദിയിലെ ഒഴുക്ക് പാലത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുത്തില്‍ പ്രദേശവാസികള്‍ ആശങ്കാകുലരാണ്.

വ്യാഴാഴ്ച കൃഷ്ണഗഞ്ച് ജില്ലയില്‍ മറ്റൊരു പാലം തകര്‍ന്നിരുന്നു. ജൂണ്‍ 23ന് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലും നിര്‍മാണത്തിലുള്ള ഒരു പാലം തകര്‍ന്നു. ജൂണ്‍ 22ന് സിവാനില്‍ ഗന്ധക് കനാലിന് കുറുകെ നിര്‍മിച്ച മറ്റൊരു പാലവും തകര്‍ന്നു. ജൂണ്‍ 19ന് അരാരിയയില്‍ ബക്ര നദിക്ക് കുറുകെ കോടികള്‍ ചെലവിട്ട് നിര്‍മിച്ച കൂറ്റന്‍ പാലം തകര്‍ന്നിരുന്നു. പാലങ്ങള്‍ തകരുന്ന സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്.

കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടായ ഏഴ് സംഭവങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപികരിച്ചിട്ടുണ്ട്. തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് (ആര്‍.ഡബ്ല്യു.ഡി) നിര്‍മിച്ചതോ നിര്‍മിക്കുന്നതോ ആണ്.

പാലത്തിന്റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉള്‍പ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകര്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും ആര്‍.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു.