കൊച്ചി: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കാലടി സർവകലാശാലയിലെ പരിപാടിയിലാണ് വൃന്ദ ഒഴിഞ്ഞുമാറിയത്. ഇക്കാര്യം പ്രതികരിക്കാനുള്ള ഉചിതമായ വേദിയല്ല ഇതെന്നായിരുന്നു വൃന്ദ കാരാട്ടിന്റെ പ്രതികരണം. സംസ്‌കാരവും ലിംഗഭേദവും എന്ന വിഷയത്തിലാണ് വൃന്ദ കാരാട്ട് പ്രഭാഷണം നടത്തിയത്.

ഓർമക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതോടെ, വിശദീകരണവുമായി നേരത്തെ ബൃന്ദ കാരാട്ട് രംഗത്തെത്തിയിരുന്നു. പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് വൃന്ദ കാരാട്ടിന്റെ വിശദീകരണം.

സ്വതന്ത്ര വ്യക്തിത്വവും പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതും കൂട്ടിക്കുഴച്ച് തന്നെ അവഗണിക്കാൻ ശ്രമിച്ചുവെന്ന സൂചന വൃന്ദ കാരാട്ട് പുസ്തകത്തിൽ നൽകിയത് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് വിശദീകരണം. ആൻ എജ്യുക്കേഷൻ ഫോർ റീത എന്ന പേരിൽ വൃന്ദ കാരാട്ട് എഴുതിയ ഓർമ്മകുറിപ്പുകളിലെ ചില വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.