ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ രാമാനുജൻ കോളേജിൽ അദ്ധ്യാപകർക്കും അനധ്യാപകർക്കും നിർബന്ധിത ഭഗവദ്ഗീത കോഴ്‌സ്. കോഴ്‌സിന് നിർബന്ധിത ഹാജർ ഏർപ്പെടുത്തിയതിന് എതിരെ അദ്ധ്യാപക സംഘടനകൾ രംഗത്ത് എത്തി. വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുമ്പോൾ ആണ് ജോലി സമയത്തിന് ശേഷം നിർബന്ധിത ഭഗവത് ഗീത ക്ലാസ് രാമാനുജൻ കോളേജ് അധികൃതർ നടത്തുന്നത്.

ജനുവരി 9 വരെയാണ് അദ്ധ്യാപകർക്കും അനധ്യാപകർക്കും ഒരുമിച്ചുള്ള ഭഗവദ്ഗീത റീഫ്രഷ്‌മെന്റ് കോഴ്‌സ് രാമാനുജൻ കോളേജിൽ നടക്കുന്നത്. വൈകീട്ട് 4 മുതൽ 6 വരെയുള്ള കോഴ്‌സിൽ നിർബന്ധമായും പങ്കെടുക്കണം എന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും ഒടുവിൽ ജോലിയിൽ പ്രവേശിച്ചവർ നേരിട്ടും മുതിർന്ന അദ്ധ്യാപകർ ഓൺലൈൻ വഴിയും കോഴ്‌സിൽ പങ്കെടുക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കോഴ്‌സിന് ഏർപ്പെടുത്തിയ നിർബന്ധിത ഹാജരിനെ വിമർശിച്ച ഇടത് അദ്ധ്യാപക സംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് രാമാനുജൻ കോളേജ് പ്രിൻസിപ്പൽ അധികാര ദുർ വിനിയോഗം നടത്തുകയാണ് എന്നും ആരോപിച്ചു.

എന്നാൽ, കോഴ്‌സിന്റെ ലക്ഷ്യപ്രാപ്തി എത്രയുണ്ടെന്ന് അറിയാനാണ് നിർബന്ധിത ഹാജർ ഏർപ്പെടുത്തിയത് എന്ന് കോളേജ് അധികൃതരും അവകാശപ്പെടുന്നുണ്ട്.