ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്‍കിയ കേസില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് ഡല്‍ഹി കോടതി. സാകേത് കോടതിയിലെ ജില്ലാ ജഡ്ജ് ഗഞ്ജന്‍ ഗുപ്തയുടേതാണ് നടപടി. ഇടക്കാല വിധി ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജയില്‍ ധ്രുവ് റാഠിക്കിക്ക് നോട്ടീസ് അയച്ച കോടതി ഓഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ ധ്രുവ് റാഠി തന്നെ 'അക്രമവും അധിക്ഷേപകരവുമായ' ട്രോള്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ് സുരേഷ് അപകീര്‍ത്തി കേസ് ഫയല്‍ചെയ്തിരിക്കുന്നത്.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ധ്രുവ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു പ്രസക്തിയും കാരണവും ഇല്ലാതെ തന്റെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന ആരോപണമാണ് ഉണ്ടായതെന്നും സുരേഷ് ഹര്‍ജിയില്‍ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുകള്‍പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.