ന്യൂഡല്‍ഹി: നോയിഡയില്‍ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 60 ലക്ഷത്തോളം രൂപ. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തട്ടിപ്പുകാരന്‍ ഡോക്ടറില്‍ നിന്ന് 59,54,000 രൂപ തട്ടിയെടുത്തത്. ഡല്‍ഹിയിലും പരിസര പ്രദേശത്തും ഇത്തരത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ വ്യാപകമായതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നോയിഡ സെക്ടര്‍ 77 ല്‍ താമസക്കാരിയായ ഡോ. പൂജാ ഗോയലാണ് തട്ടിപ്പിനിരയായത്. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനാണെന്ന് ഫോണില്‍ പരിചയപ്പെടുത്തിയയാള്‍ ഡോക്ടര്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ഡോക്ടര്‍ നിഷേധിച്ചെങ്കിലും ഉടന്‍ വീഡിയോകോളിലെത്താന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടുകയായിരുന്നു.

വനിതാ ഡോക്ടര്‍ വീഡിയോകോളിലെത്തിയതോടെ ഇയാള്‍ വിഷയത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് കബിളിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് 48 മണിക്കൂറിന് ശേഷം, 59,54,000 രൂപ ഒരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. യുവതി പണം കൈമാറുകയും ചെയ്തു.

തുടര്‍ന്ന് താന്‍ തട്ടിപ്പിനിരയായത് മനസിലാക്കിയ ഡോക്ടര്‍ ജൂലായ് 22 ന് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കി. ഗോയല്‍ പണം കൈമാറിയ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചതായും പരിശോധിച്ചുവരികയാണെന്നും സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മീഷണര്‍ വിവേക് രഞ്ജന്‍ റായ് പറഞ്ഞു.