കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽനദിയിൽ ബുധനാഴ്ച രാത്രി ദുർഗാദേവി വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നൽപ്രളയത്തിൽ എട്ട് പേർ മരിച്ചു. എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധിപേരെ കാണാതായിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു. ജൽപായ്ഗുഡി ജില്ലയിലാണ് സംഭവം.

മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം നടന്ന നിമജ്ജന ചടങ്ങിൽ പങ്കെടുക്കാൻ നൂറുകണക്കിനാളുകളാണ് മാൽ നദീതീരത്ത് തടിച്ചുകൂടിയിരുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോദര പി.ടി.ഐ. യോട് പറഞ്ഞു.

മിന്നൽപ്രളയത്തിൽ ആളുകൾ ചിതറിപ്പോവുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇതുവരെ അൻപതുപേരെ രക്ഷപെടുത്തി. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

അതേസമയം, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ബംഗാൾ പിന്നാക്കക്ഷേമവകുപ്പു മന്ത്രിയും മാൽ മണ്ഡലം എംഎ‍ൽഎ. യുമായ ബുലു ചിക് ബറൈക് അറിയിച്ചു. സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നെന്നും നൂറുകണക്കിന് ആളുകളുണ്ടായിരുന്നതിൽ ഒഴുക്കിൽപെട്ടുപോയ ധാരാളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബറൈകും മുതിർന്ന തൃണമൂൽ നോതാക്കളുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. സംഭവത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രക്ഷാപ്രവർത്തനം സജീവമാക്കാൻ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി, സംസ്ഥാന ഭരണകൂടത്തോട് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.