അഹമ്മദാബാദ്: ഗുജറാത്തിൽ ദളിത് യുവതിയെ നാല് പേർ ചേർന്ന് കൊലപ്പെടുത്തി. സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് യുവതിയുടെ മകൻ നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് 45കാരിയെ കൊലപ്പെടുത്തിയത്.

ഗുജറാത്തിലെ ഭാവ്‌നഗറിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ്, ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു 'സർ തഖ്താസിൻഹ്ജി' ജനറൽ ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദളിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി.

നാല് പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.ആർ സിംഗാൾ പറഞ്ഞു.