ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റതിന് പിന്നാലെ ഹേമന്ത് സോറന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജയില്‍ മോചിതനായ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുമായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ പാര്‍ട്ടി ചെയര്‍മാനായ ഹേമന്ത് സോറന്‍ കൂടിക്കാഴ്ച നടത്തുന്നത്.

കഴിഞ്ഞ ദിവസം ഭാര്യ കല്‍പന മുര്‍മുവിനൊപ്പം ഡല്‍ഹിയിലെത്തിയ ഹേമന്ത് സോറന്‍ സോണിയാ ഗാന്ധി, സുനിത കേജ്‌രിവാള്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. ബിജെപി നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണെന്നാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഹേമന്ത് സോറന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

തുടര്‍ന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച സോറന്‍, ജൂണ്‍ 28ന് ജയില്‍ മോചിതനായി. പിന്നാലെ ജൂലൈ 4ന് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. വിശ്വാസവോട്ടെടുപ്പില്‍ 45 എംഎല്‍എമാരുടെ പിന്തുണയാണ് ഹേമന്ത് സോറന് ലഭിച്ചത്.