ഉന: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ രോഗബാധിതനായി ചികിൽസയിലായിരുന്ന ഹിമാചൽ പ്രദേശ് പേസർ സിദ്ധാർഥ് ശർമ്മ(28 വയസ്) അന്തരിച്ചു. വഡോദരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം ജന്മനാടായ ഉനയിൽ സംസ്‌കരിച്ചു.

രഞ്ജിയിൽ ബറോഡയ്ക്ക് എതിരായ മത്സരത്തിനായി വഡോദരയിൽ എത്തിയപ്പോൾ അസുഖബാധിതനായ താരം രണ്ട് ആഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ ഡിസംബറിൽ സിദ്ധാർഥ് ശർമ്മ രഞ്ജി മത്സരം കളിച്ചിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ താരം അഞ്ച് വിക്കറ്റ് നേടി കയ്യടി വാങ്ങിയിരുന്നു.

എന്നാൽ ഇതിന് ശേഷം എവേ മത്സരത്തിനായി വഡോദരയിലെത്തിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരത്തിന് മുമ്പ് ഛർദിയും മൂത്രമൊഴിക്കുന്നതിൽ പ്രശ്നങ്ങളും നേരിട്ട താരത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൃക്കയടക്കമുള്ള ആന്തരീക അവയവങ്ങൾക്ക് തകരാറുള്ളതായി കണ്ടെത്തിയ താരത്തിന് വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൂടുതൽ ആന്തരീകാവയവങ്ങൾ തകരാറിലായതോടെ താരത്തിന്റെ നില ഗുരുതരമാവുകയും ്അന്ത്യം സംഭവിക്കുകയുമായിരുന്നു.

സിദ്ധാർഥിന് മികച്ച ചികിൽസ ഉറപ്പുവരുത്താൻ ഐപിഎൽ ചെയർമാനും ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ അരുൺ ധുമാൽ ഇടപെട്ടിരുന്നു.

2017-18 സീസണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർഥ് രഞ്ജിയിൽ 25 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ വിജയ് ഹസാരെ ട്രോഫി നേടിയ ചിമാചൽ ടീമിൽ അംഗമായിരുന്നു. വിജയ് ഹസാരെയിൽ ആറ് കളികളിൽ എട്ട് വിക്കറ്റ് സ്വന്തമാക്കി.