ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ്. ഉഭയകക്ഷി വ്യാപാരത്തിൽ 11.3% ഇടിവുണ്ടായെങ്കിസും അമേരിക്ക തന്നെയാണ് വ്യവസായത്തിൽ ഇന്ത്യയുടെ മുഖ്യപങ്കാളി. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളിൽ ഇക്കാര്യം വ്യക്തമാക്കുന്നു. വ്യാപാരം മുൻ വർഷത്തെ 6728 കോടി ഡോളറിൽ നിന്ന് 5967 കോടി ഡോളറായി കുറഞ്ഞു.

സാമ്പത്തിക അനിശ്ചിതത്വങ്ങളും കയറ്റുമതി, ഇറക്കുമതി ഇടിവും ശക്തമായിരുന്ന ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള കയറ്റുമതി 3828 കോടി ഡോളറിന്റേതായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 4119 കോടി ഡോളറായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി 2579 കോടി ഡോളറിൽ നിന്ന് 2139 കോടി ഡോളറായി കുറഞ്ഞു.

2013-14 കാലയളവു മുതൽ 201718 വരെ ചൈനയായിരുന്നു ഏറ്റവും വലിയ വ്യാപാര പങ്കാളി. അതിന് മുമ്പ് യുഎഇയും. എന്നാൽ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങൾ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും കുറവുണ്ടാക്കി.

774 കോടി യുഎസ് ഡോളറാണ് ആദ്യ ആറു മാസത്തിലെ ചൈനയിലേക്കുള്ള കയറ്റുമതി. നേരത്തെ ഇത് 784 കോടി യുഎസ് ഡോളറായിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയും 5242 കോടി യുഎസ് ഡോളറിൽ നിന്ന് 5047 കോടി യുഎസ് ഡോളറായി കുറഞ്ഞു. യുഎസിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്.

4149 കോടി ഡോളറായിരുന്ന കയറ്റുമതി 3828 കോടി ഡോളറായി ആണ് കുറഞ്ഞത്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിൽ യുഎസിൽ നിന്നുള്ള കയറ്റുമതി 2139 കോടി ഡോളറും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2579 കോടി യുഎസ് ഡോളറുമായിരുന്നു.