ബംഗലൂരു: ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താന്‍ കഴിയില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിധിയുണ്ടെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ ഇന്‍സ്റ്റാഗ്രാമില്‍ #asksomanatisro എന്ന പേരില്‍ സംഘടിപ്പിച്ച ഔട്ട്റീച്ച് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ മേധാവി. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നിശ്ചിത ആഴത്തില്‍ വരെയുള്ള നിരീക്ഷണമേ സാധ്യമാകൂ. കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ പൂര്‍ണമായി അതിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും സോമനാഥ് പറഞ്ഞു.

'അവശിഷ്ടങ്ങള്‍ക്കടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിന് ബഹിരാകാശ സെന്‍സറുകള്‍ക്ക് പരിമിതികളുണ്ട്, ഇത് നിലവില്‍ ഒരു പ്രശ്നമാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിക്ക് താഴെയുള്ളതെല്ലാം കണ്ടെത്തുക സാധ്യമല്ലെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.