ന്യൂഡല്‍ഹി: പതഞ്ജലിയുടെ കൊറോണില്‍ കോവിഡ് മരുന്നാണെന്ന പ്രചാരണം നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ മരുന്നിനെതിരെയാണ് കോടതി പരാമര്‍ശം.

വിവിധ ഡോക്ടേഴ്സ് അസോസിയേഷനുകള്‍ 2021ല്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. കോവിഡ് മരുന്നാണെന്നു പ്രചരിപ്പിച്ച് കൊറോണില്‍ വില്‍ക്കരുതെന്ന് ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് അനൂപ് ജയറാം ബംബാനി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിനു പേര്‍ കോവിഡ് ബാധിച്ചു മരിക്കാന്‍ കാരണം അലോപതിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. രാംദേവ് വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് എക്സിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാംദേവിനു പുറമെ സഹായി ആചാര്യ ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ എന്നിവയ്ക്കെതിരെയാണ് ഹര്‍ജിയുള്ളത്. കൊറോണിലിന് ഇമ്യൂണ്‍ ബൂസ്റ്റര്‍ ലൈസന്‍സ് മാത്രമേ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി നല്‍കിയിട്ടുള്ളൂ. എന്നാല്‍, കോവിഡിനുള്ള മരുന്നാണെന്നു പറഞ്ഞാണ് ഇതു വില്‍ക്കുന്നതെന്നാണു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഋഷികേശ്, പാട്ന, ഭുവനേശ്വര്‍ എയിംസുകളിലെയും, ചണ്ഡിഗഢ്, പഞ്ചാബ്, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും വിവിധ ഡോക്ടേഴ്സ് അസോസിയേഷനുകളാണു കോടതിയെ സമീപിച്ചത്.