ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ കവിതയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസറ്റഡിയിൽ തുടരും. തിഹാർ ജയിലിൽ കഴിയുന്ന ഇരുവരെയും ഇനി മെയ് 7 ന് കോടതിയിൽ ഹാജരാക്കും.

മാർച്ച് 21മാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി ഏപ്രിൽ 15 ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ, ഉത്തരവ് സ്റ്റേ ചെയ്യാനോ ഹരജി അടിയന്തരമായി കേൾക്കാനോ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് തയാറായിരുന്നില്ല. രണ്ടാഴ്ചക്കുശേഷം മാത്രമാണ് കേസിൽ വാദം കേൾക്കുക.