കാസിരംഗ: അസമിലുണ്ടായ പ്രളയത്തില്‍പ്പെട്ട് കാസിരംഗ ദേശിയോദ്യാനത്തിലെ 159 വന്യമൃഗങ്ങള്‍ ചത്തു. 9 കാണ്ടാമൃഗങ്ങളടക്കമാണിതെന്ന് നാഷണല്‍ പാര്‍ക്ക് അധികാരികള്‍ വ്യക്തമാക്കി. ഫീള്‍ഡ് ഡയറക്ടര്‍ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 വന്യമൃഗങ്ങളില്‍ 128 പന്നിമാന്‍, 9 കണ്ടാമൃഗങ്ങള്‍, മാനുകള്‍ എന്നിവയാണ് വെള്ളപ്പൊക്കത്തില്‍ ചത്തത്.

അതേസമയം ഇതുവരെ 133 മൃഗങ്ങളെ രക്ഷിക്കാന്‍ സാധിച്ചുവെന്നും സൊനാലി പറഞ്ഞു. പാര്‍ക്ക് അതോറിറ്റിയും വനം വകുപ്പും ചേര്‍ന്നാണ് മൃഗങ്ങളെ രക്ഷിച്ചത്. 111 മൃഗങ്ങളെ ചികിത്സയക്ക് ശേഷം തുറന്നുവിട്ടു. കണ്ടാമൃഗവും ആനയുമടക്കമുള്ള ഏഴ് മൃഗങ്ങള്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പാര്‍ക്കിലെ വെള്ളപ്പൊക്കത്തിന്റെ സാഹചര്യം നേരിയ തോതില്‍ മെച്ചപ്പെട്ടു, എന്നാല്‍ പാര്‍ക്കിലെ 62 ഫോറസ്റ്റ് ക്യാമ്പുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്, 4 ക്യാമ്പുകള്‍ ഒഴിപ്പിച്ചു. പാര്‍ക്കില്‍ 233 ഫോറസ്റ്റ് ക്യാമ്പുകളുണ്ട്.