ചണ്ഡിഗഢ്: ഭാര്യയിൽനിന്നു വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് ദ്വിഭാര്യാത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമം 494, 495 വകുപ്പുകൾ പ്രകാരം ഇതു കുറ്റകരമാണെന്ന് ഹൈക്കോടതി വിധിച്ചു.

പങ്കാളിയിൽനിന്നു വിവാഹ മോചനം നേടാതെ മറ്റൊരാളുമായി ഒരുമിച്ചു താമസിക്കുന്നതിനെ ലിവ് ഇൻ ബന്ധമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കുൽദീപ് തിവാരി പറഞ്ഞു. ഇത് നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയാണെന്ന് കോടതി വ്യക്തമാക്കി.

ലിവ് ഇൻ ബന്ധത്തിനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. സ്ത്രീയുടെ ബന്ധുവിൽനിന്നു ഭീഷണിയുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹർജി നൽകിയ പുരുഷൻ നേരത്തെയുള്ള വിവാഹം നിയമപ്രകാരം വേർപെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നും കോടതി പറഞ്ഞു.