ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നു. മഹത്തായ നേട്ടമെന്നും മോദി കുറിപ്പില്‍ പറയുന്നു.

പാരീസ് ഒളിംപിക്സിലെ ആദ്യ മെഡല്‍ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്.

യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്‌സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.

ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു.

എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്‌സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്.

ടോക്കിയോ ഒളിംപിക്‌സില്‍ പിസ്റ്റല്‍ തകരാറിലായതിനെ തുടര്‍ന്ന് മനു ഭാകറിനു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.2022 ഏഷ്യന്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ പിസ്റ്റല്‍, 10 മീറ്റര്‍ പിസ്റ്റല്‍ ടീമിനങ്ങളിലും മനു ഭാകര്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും.