ലക്നൗ: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവും ബഹുജൻ സമാജ്വാദി പാർട്ടി മുൻ എംപിയും എംഎൽഎയു മായിരുന്ന മുഖ്താർ അൻസാരിയെ കൊലക്കേസിൽ പ്രാദേശിക കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. സെപ്റ്റംബർ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് പല കേസുകളിലും പ്രതിയായതിനാൽ ജയിലിൽ കഴിയുകയായിരുന്നു മുഖ്താർ അൻസാരി.

2009ൽ പൊലീസ് ഉദ്യോഗസ്ഥൻ കപിൽദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് നിലവിലെ ശിക്ഷ. ജൂണിൽ വരാണസി കോടതി മറ്റൊരു കൊലപാതക കേസിൽ മുക്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുഖ്താർ അൻസാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ 15 ന് ഭൂമിയും കെട്ടിടവും 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി.

അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരി, 1991ൽ ഒരു കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജ്യത്തുടനീളം മുഖ്താർ അൻസാരിക്കെതിരെയുള്ള 15 ലധികം കേസുകളിൽ വിചാരണ നടക്കുന്നുണ്ട്. 61 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.