തെങ്കാശി: ഭാര്യയുടെ കാമുകന്റെ തലവെട്ടി ഭർത്താവ്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വ്യാഴാഴ്ച നടന്ന സംഭവത്തിൽ വെട്ടിമാറ്റിയ തലയുമായി ഇയാൾ ഭാര്യയുടെ വീട്ടിലെത്തുകയും വീടിന് മുന്നിൽ അത് വെച്ച ശേഷം മുങ്ങുകയും ചെയ്തു. തെങ്കാശിയിലെ കണ്ണാടിക്കുളം സ്വദേശി എസ് വേലുസ്വാമിയാണ് പ്രതി. കണ്ണാടിക്കുളം പ്രദേശവാസിയായ ഡി മുരുകന്റെ തലയാണ് ഇയാൾ വെട്ടി മാറ്റിയത്.

മുരുകനും വേലുസ്വാമിയും നാട്ടുകാരാണ്. ഡി മുരുകനുമായുള്ള ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി വേലുസ്വാമി സംശയിച്ചിരുന്നു. വേലുസ്വാമി എസക്കിയമ്മാളിനെ വിവാഹം കഴിച്ച് കൊണ്ടുവന്നതിന് പിന്നാലെ മുരുകനുമായി ഇവർ പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ ബന്ധമുണ്ടാകുകയും ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. ഇതു പറഞ്ഞ് വേലുസ്വാമിയും ഭാര്യയും നിരന്തരം വഴക്കാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എസക്കിയമ്മാൾ വേലുസ്വാമിയെ ഉപേക്ഷിച്ച് തൂത്തുക്കുടി രാജപുതുക്കുടിയിലെ തന്റെ മാതാപിതാക്കളുടെ അരികിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതിൽ വേലുസ്വാമി അസ്വസ്ഥനായിരുന്നു.

അതിനിടയിലാണ് വ്യാഴാഴ്ച മുരുകൻ തന്റെ കന്നുകാലികളെ തീറ്റാനായി കണ്ണാടിക്കുളത്തിന് സമീപം എത്തിയത്. വേലുസ്വാമി തുടർന്ന് മുരുകന്റെ കൊലപ്പെടുത്തുകയും തല വെട്ടിമാറ്റി അതുമായി ഒരു മോപ്പഡിൽ രാജപുതുക്കുടിയിൽ എത്തുകയും തല എസക്കിയമ്മാളിന്റെ വീടിന് മുന്നിൽ വെച്ച ശേഷം മുങ്ങുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് വേലുസ്വാമിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് വേലുസ്വാമിക്കെതിരേ കേസെടുത്ത് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.