രാജ്‌കോട്ട്: വിവാഹം കഴിഞ്ഞ് 11-ാം ദിവസം ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്‌നഗർ ജെസാർ സ്വദേശി വാജു ഗോഹിൽ(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വാജു ഗോഹിലിന്റെ ഭാര്യ ദീപിക വാസവയെ വീട്ടിൽനിന്ന് കാണാതായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാത്രിയാണ് വാജു ഗോഹിലിനെ വീടിന് മുന്നിലെ കട്ടിലിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാജുവിന്റെ ഭാര്യ ദീപികയാണ് കൃത്യം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്.

ഉച്ഛൽ സ്വദേശിയായ ദീപികയും വാജു ഗോഹിലും ജനുവരി 25-നാണ് വിവാഹിതരായത്. ജെസാർ ഗാവനിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാത്രിയാണ് ദീപിക ഭർത്താവിനെ ആക്രമിച്ചശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് സഹോദരൻ പ്രവീൺ ഗോഹിൽ വീട്ടിലെത്തിയപ്പോൾ മരത്തിന് ചുവട്ടിലെ കട്ടിലിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് വാജു ഗോഹിലിനെ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ ആദ്യദിവസം മുതൽ ദമ്പതിമാർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായാണ് സഹോദരൻ പ്രവീൺ പൊലീസിന് നൽകിയ മൊഴി. തർക്കത്തിനിടെ ദീപിക തന്റെ സഹോദരനെ ആക്രമിച്ചെന്നാണ് സംശയിക്കുന്നതെന്നും തലയ്ക്ക് പരിക്കേറ്റാണ് സഹോദരൻ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.