ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലെത്തുന്നു. വ്യാഴാഴ്ചയാണ് കന്യാകുമാരിയിലെത്തുന്നത്. രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂൺ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയിൽ ധ്യാനത്തിലായിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ധ്യാനമിരിക്കാൻ മോദി വ്യാഴാഴ്ചത്തെ പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും. 2019-ലും ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാർനാഥിൽ എത്തിയിരുന്നു. അന്ന് 17 മണിക്കൂറോളമാണ് കേദാർനാഥിലെ ധ്യാനഗുഹയിൽ ചിലവഴിച്ചത്.

മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂൺ ഒന്നിന് തിരിച്ച് ഡൽഹിയിലേക്ക് തിരിച്ച് പോയേക്കും.

അതിനിടെ ജൂൺ നാല് പുതിയ കാലഘട്ടത്തിന്റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റേതാണെന്ന് മോദി ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താൻ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.