ചണ്ഡിഗഡ്: വനിതാ ജൂനിയര്‍ അത്ലറ്റിക് കോച്ചിന്റെ പരാതിയില്‍ ഹരിയാന മുന്‍ മന്ത്രിയും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനുമായ സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമക്കേസ് ചുമത്തി ചണ്ഡിഗഡ് ജില്ലാ കോടതി. വനിതാ ജൂനിയര്‍ അത്ലറ്റിക് കോച്ച് രണ്ടുവര്‍ഷം മുന്‍പ് ഉന്നയിച്ച പരാതിയിലാണ് നടപടി. കേസില്‍നിന്ന് മുക്തനാക്കണമെന്നാവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ ഓഗസ്റ്റ് 17ന് കോടതി വീണ്ടും വാദം കേള്‍ക്കും.

ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സന്ദീപ് കുമാര്‍ ഹരിയാന സ്‌പോര്‍ട്‌സ് മന്ത്രിയായിരിക്കേ ഔദ്യോഗികവസതിയില്‍വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വനിതാ കോച്ചിന്റെ പരാതി. സമൂഹമാധ്യമത്തിലൂടെ മന്ത്രിയെ പരിചയപ്പെട്ട കോച്ചിനെ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

2022 ഡിസംബറിലാണ് പരിശീലക ഇതുസംബന്ധിച്ച് ചണ്ഡിഗഡ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും വിദേശത്ത് പരിശീലനത്തിനും ജോലിക്കും അയയ്ക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണിതെന്നുമാണ് സന്ദീപ് സിങ്ങിന്റെ പ്രതികരണം. അതേസമയം സന്ദീപിന്റെ പേരില്‍ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.