- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രളയക്കെടുതിയിൽ പാക്കിസ്ഥാൻ; ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നുവെന്ന് പാക് ധനകാര്യമന്ത്രി; സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ; ചർച്ച പുരോഗമിക്കുന്നു
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ. പാക്കിസ്ഥാനെ ഏതു വിധത്തിൽ സഹായിക്കാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാന് രൂക്ഷമായ വെള്ളപ്പൊക്കം മൂലം കൃഷികൾ നശിച്ചതിനാൽ ഇന്ത്യയിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നതായി പാക് ധനകാര്യമന്ത്രി മിഫ്താഹ് ഇസ്മഈൽ അറിയിച്ചു. ഇസ്‌ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചതിനാൽ ജനങ്ങൾ പട്ടിണിയിലാണ്. അതൊഴിവാക്കാൻ പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം മൂലം പച്ചക്കറികളുടെയും പഴങ്ങളുടെയും വിതരണം നിലച്ചുപോയി. ഇന്ത്യയിൽ നിന്ന് പച്ചക്കറികൾ ഇറക്കുമതി ചെയ്യണമെങ്കിൽ അത് ചെയ്യും - അദ്ദേഹം വ്യക്തമാക്കി.
2019ൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കിയതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം വെട്ടിക്കുറച്ചതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യയുമായി വ്യാപാരം നടത്താൻ താത്പര്യപ്പെട്ട മന്ത്രിമാരെല്ലാം പടിയിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ വീട്ടിലിരിക്കാൻ തയാറാണെങ്കിൽ അത് ശരിയാണ്. സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ എനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നായിരുന്നു മന്ത്രി മിഫ്താഹ് ഇസ്മഈലിന്റെ മറുപടി.
വെള്ളപ്പൊക്ക ദുരിതത്തിൽ പാക്കിസ്ഥാനിൽ ഇതുവരെ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്നു കോടിയിലധികം ആളുകളെയാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ബാധിച്ചത്. ഇതിനിടെയാണ് അയൽക്കാരെ സഹായിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
''പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതികൾ വിഷമമുണ്ടാക്കുന്നു. ദുരിതത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും വിഷമം പങ്കുവയ്ക്കുന്നു. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.