ദിസ്പുർ: ഗർഭകാലം പൂർത്തിയാകാൻ മൂന്നര മാസം ബാക്കിനിൽക്കെ അബദ്ധത്തിൽ ഗർഭിണിയെ സിസേറിയന് വിധേയയാക്കിയെന്ന പരാതിയുമായി കുടുംബം രംഗത്ത്. വളർച്ച പൂർത്തിയായില്ലെന്ന കാര്യം മനസിലായതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ പറയുന്നു. അസമിലെ കരിംഗഞ്ജ് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 21 നാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അൾട്രാസൗണ്ട് സ്‌കാനിങ് പോലും നടത്താതെ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയപ്പോൾ കുഞ്ഞിന് വളർച്ചയെത്തിയില്ലെന്ന് മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31-ന് യുവതിയെ ഡിസ്ചാർജും ചെയ്തു.

സംഭവം പുറത്തറിയാതിരിക്കാൻ യുവതിയുടെ കുടുംബാംഗങ്ങളെ ഡോക്ടർ സ്വാധീനിക്കാൻ പരമാവധി ശ്രമിച്ചതായി പരാതിയിലുണ്ട്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും അയൽവാസികളും ബന്ധുക്കളും വിവരമറിഞ്ഞതോടെ ഡോക്ടർക്കെതിരെ പരാതി നൽകുകയുമായിരുന്നു.

യുവതിയെ ഇപ്പോൾ വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ യുവതിയുടെ ഉദരത്തിലുള്ള കുഞ്ഞിന് അപകടമൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരാതി ലഭിച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അന്വേഷണറിപ്പോർട്ട് ലഭിച്ച ശേഷം ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഞായറാഴ്ച വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. പ്രാഥമിക റിപ്പോർട്ട് കമ്മിറ്റി വെള്ളിയാഴ്ച നൽകിയതായും റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയതായും അധികൃതർ അറിയിച്ചു. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.