ഭോപ്പാൽ: മൂന്നര വയസ്സുകാരിയായ നഴ്സറി വിദ്യാർത്ഥിനിയെ സ്‌കൂൾ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവറും സംഭവം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

പീഡന വിവരം മറച്ചുവെക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം സിങ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പ്രതികരണം തേടി സ്‌കൂൾ പ്രിൻസിപ്പലിനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് വിവരം. കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രം മാറിയിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഒരു കൗൺസിലിങ്ങിനായി കുട്ടിയെ വീട്ടുകാർ കൊണ്ട് പോയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം സ്‌കൂളിലെത്തിച്ചപ്പോൾ ഡ്രൈവറെ കുട്ടി തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും മെഡിക്കൽ റിപ്പോർട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.