ഭോപ്പാൽ: മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സ്‌കൂൾ ബസ് ഡ്രൈവറുടെ വീട് തല്ലിത്തകർത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മൂന്നുവയസുകാരിയായ നഴ്സറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തയാളുടെ വീടാണ് തല്ലിത്തകർത്തത്.

പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. അതേസമയം അനധികൃത നിർമ്മാണമായതിനാലാണ് വീട് തല്ലിപ്പൊളിച്ചതെന്നാണ് അധികൃതർക്ക് പൊലീസ് നൽകിയ വിശദീകരണം. വലിയ ചുറ്റികയും മറ്റുപകരണങ്ങളുമുപയോഗിച്ചാണ് കട്ടകൊണ്ടുനിർമ്മിച്ച വീട് തകർത്തത്.

കുട്ടിയെ പ്രതി ഉപദ്രവിക്കുന്ന സമയത്ത് ബസിലുണ്ടായിരുന്ന വനിതാ അറ്റന്ററെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവർക്കെതിരെ പോക്സോ കുറ്റം ചുമത്തി.

ഭോപ്പാലിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി സ്‌കൂൾ വിട്ട് ബസിൽ വീട്ടിലേക്ക് ബസിൽ പോകുമ്പോഴായിരുന്നു പീഡനം. വീട്ടിലെത്തിയ ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ വിവരം ചോദിച്ചറിയുകയായിരുന്നു.