- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രോജക്ട് ചീറ്റ 2009ൽ സമാരംഭിച്ചു; നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്'; യുപിഎ സർക്കാർ കാലത്തെ കത്തിന്റെ ചിത്രം പങ്കുവച്ച് ജയറാം രമേശ്
ന്യൂഡൽഹി: പ്രോജക്ട് ചീറ്റയ്ക്ക് വേണ്ടിയുള്ള പ്രാരംഭനടപടികൾ യുപിഎ ഭരണകാലത്ത് ആരംഭിച്ചിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു പതിവു നുണയ'നാണെന്നും ജയറാം രമേശ് പറഞ്ഞു. ഇന്ത്യയിൽ ചീറ്റപ്പുലികൾ ഇല്ലാതായതിന് ശേഷം അവയെ വീണ്ടുമെത്തിക്കാൻ പതിറ്റാണ്ടുകളായി 'അർഥവത്തായ ഒരു ശ്രമ'വും നടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്കാണ് ജയറാം രമേശ് മറുപടി നൽകിയത്. 2009-ൽ തന്നെ പ്രോജക്ട് ചീറ്റയ്ക്ക് വേണ്ടിയുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്ത് ജയറാം രമേശ് സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ചു.
'2009-ൽ പ്രോജക്ട് ചീറ്റ സമാരംഭിച്ചതായി വ്യക്തമാക്കുന്ന കത്താണിത്. നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലായിരുന്നതിനാൽ ഇന്നലെ ഈ കത്ത് തിരയാൻ എനിക്ക് നേരം കിട്ടിയില്ല', എന്ന കുറിപ്പോടെയാണ് ജയറാം രമേശ് ട്വിറ്ററിലൂടെ കത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
രണ്ടാം യുപിഎ സർക്കാർ കാലത്ത് പരിസ്ഥിതി-വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജയറാം രമേശ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് 2009 ഒക്ടോബറിൽ എഴുതിയ കത്താണിത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള റോഡ് മാപ് തയ്യാറാക്കണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള യുപിഎ സർക്കാരിന്റെ പദ്ധതി 2012-ൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ചീറ്റകളുടെ പുനരുജ്ജീവനം നടത്തുന്നത് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (കഡഇച) മാർഗനിർദ്ദേശങ്ങൾക്കെതിരാണെന്നുള്ള പരിസ്ഥിതിപ്രവർത്തകരുടെ വാദത്തെ തുടർന്നായിരുന്നു ഇത്.
2017-ൽ ദേശീയ കടുവ സംരക്ഷണ സമിതി കോടതിയിൽ വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചു. ചീറ്റകളെ എത്തിക്കാൻ ഐയുസിഎൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. വിശദമായ പഠനത്തിന് ശേഷം ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. അതിനെ തുടർന്നാണ് സെപ്റ്റംബർ 17-ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.