- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായികരംഗത്തെ പരിഷ്‌കാരങ്ങൾ: രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് മുന്നിൽ അത്ലറ്റുകളുടെ ആവശ്യങ്ങൾ അവതരിപ്പിച്ച് ഒളിംപ്യൻ അഭിനവ് ബിന്ദ്ര
ലോസേൻ: കായികരംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കരണങ്ങളെക്കുറിച്ചും ഇന്ത്യയുടെ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്യാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ഇന്ത്യൻ പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിൽ തന്റെ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് ഒളിംപ്യൻ അഭിനവ് ബിന്ദ്ര. കായിക ഭരണകാര്യങ്ങളിലെ അത്ലറ്റുകളുടെ പങ്കാളിത്തം, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മെമ്പർഷിപ്പ് ഘടന, സാമ്പത്തിക സുസ്ഥിരത, അത്ലറ്റുകളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബിന്ദ്ര സംസാരിച്ചു.
താരങ്ങൾ നേരിടുന്ന വിലക്കും നിയന്ത്രണങ്ങളും വിവേചനവും പരിഹരിക്കാൻ അത്ലറ്റുകളുടെ പങ്കാളിത്തം ഭരണരംഗത്തുണ്ടാകണണെന്ന് ബിന്ദ്ര വാദിച്ചു. ഒളിംപിക് തയ്യാറെടുപ്പുകളിലെ സർക്കാർ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. കായികരംഗത്തെ പരിഷ്‌കാരങ്ങളെ കുറിച്ച് 10 വർഷത്തിന് ശേഷമാണ് ചർച്ച നടക്കുന്നത്. ഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ കായികരംഗത്ത് വലിയ മാറ്റങ്ങളുണ്ടായതായി ബിന്ദ്ര ചൂണ്ടിക്കാട്ടി.
ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ മികച്ച പ്രകടനം ബിന്ദ്ര യോഗത്തിൽ പരാമർശിച്ചു. പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാൻ അസോസിയേഷനും ഭാരവാഹികളും പരിശ്രമിക്കണമെന്ന് ബിന്ദ്ര ആവശ്യപ്പെട്ടു. നിലവിലെയും മുൻതാരങ്ങളുടെയും അഭിപ്രായവും രാജ്യത്തിന്റെ വിവിധ ഭാഗത്തിനിന്നുള്ളവരുടെയും അഭിപ്രായങ്ങൾ തേടിയാണ് ബിന്ദ്ര തന്റെ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. തന്റെ നാൽപതാം ജന്മദിനത്തിന്റെ തൊട്ടുതലേദിവസാണ് അത്ലറ്റുകളുടെ പ്രതിനിധി എന്ന നിലയിൽ വിഷയം അവതരിപ്പിക്കാൻ ബിന്ദ്രയ്ക്ക് അവസരം ലഭിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഒളിംപിക് വ്യക്തിഗത സ്വർണ മെഡൽ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിങ് ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ സുവർണനേട്ടം അഭിനവ് ബിന്ദ്ര അടയാളപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ബിന്ദ്ര സ്വർണം നേടിയിട്ടുണ്ട്. അർജുന, മേജർ ധ്യാൻചന്ദ് ഖേൽരത്ന, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി ബിന്ദ്രയെ രാജ്യം ആദരിച്ചിട്ടുണ്ട്.