ശ്രീനഗർ: ജമ്മു കശ്മീരിലെ പഹാഡി സമുദായത്തിന് പട്ടികവർഗ പദവി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയതോടെ വ്യാപക പ്രതിഷേധം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രജൗരിയിലും ബാരാമുള്ളയിലും നടക്കുന്ന രണ്ട് റാലികളെ ഷാ അഭിസംബോധന ചെയ്യും. പഹാഡി സമുദായത്തിൽ നിന്നുള്ള ധാരാളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, പഹാഡികൾക്ക് എസ്.ടി പദവി നൽകാനുള്ള സാധ്യത നാഷനൽ കോൺഫറൻസ് പാർട്ടിക്കുള്ളിൽ രാഷ്ട്രീയ തർക്കത്തിനും ഭിന്നതക്കും കാരണമായിട്ടുണ്ട്. ഗുജ്ജർ ഗോത്രത്തിലെ അംഗങ്ങൾ ഇന്ന് ഷോപ്പിയാനിൽ പ്രതിഷേധം നടത്തിയിരുന്നു. പട്ടിക വർഗ പദവിയിൽ ഇടപെടരുതെന്ന് അവർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ ജമ്മു കശ്മീരിലെ ജനങ്ങളോട് മുതിർന്ന നാഷനൽ കോൺഫറൻസ് നേതാവും മുൻ എംഎ‍ൽഎയും അഭ്യർത്ഥിച്ചു. 'സമുദായമാണ് ആദ്യം വരുന്നത്. രാഷ്ട്രീയം പിന്നീട്. നാമെല്ലാവരും റാലിയിൽ ചേരുകയും നമ്മുടെ കൂട്ടായ ശക്തി കാണിക്കുകയും വേണം. ഇന്ന് എസ്.ടി പദവി നേടിയില്ലെങ്കിൽ, നമ്മൾക്ക് അത് ഒരിക്കലും ലഭിക്കില്ല' -രണ്ട് തവണ മുൻ നാഷനൽ കോൺഫറൻസ് എംഎ‍ൽഎ ആയിരുന്ന കഫീലുൽ റഹ്‌മാൻ പറഞ്ഞു.

റിസർവേഷൻ കാർഡ് ഉപയോഗിച്ച് ബിജെപി സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്‌ത്തുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. ഒരു വീഡിയോ സന്ദേശത്തിൽ മുഫ്തി സമുദായങ്ങളോട് ഐക്യത്തോടെ നിൽക്കണമെന്നും പരസ്പരം പോരടിക്കരുതെന്നും അഭ്യർത്ഥിച്ചു.