ടെക്‌സാസ്: ഗർഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി വയറുകീറി ഗർഭപാത്രത്തിൽ നിന്ന് പെൺകുഞ്ഞനെ തട്ടിയെടുത്ത യുവധിക്ക് വധശിക്ഷ. 2020 ഒക്ടോബറിലാണ് ടെക്‌സാസിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

അമേരിക്കയിലെ ടെക്‌സാസിലാണ് കൊടുംക്രൂരത നടന്നത്. ടെയ്‌ലർ റെനെ പാർക്കർ എന്ന 29 വയസുള്ള യുവതിയാണ് 21 വയസ് പ്രായമുള്ള റീഗൻ മീഷേൽ സിമോണിനെ കൊലപ്പെടുത്തി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്. ഗർഭപാത്രത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞ് പിന്നീട് മരിച്ചിരുന്നു.

റീഗനെ തല അടിച്ച് തകർത്ത ശേഷമായിരുന്നു ടെയ്‌ലർ ഇവരുടെ വയറുകീറി പെൺകുഞ്ഞിനെ പുറത്തെടുത്തത്. അഞ്ചിലേറെ തവണ ഇതിനായി റീഗന്റെ തലയിൽ അടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ് സ്ത്രീകളും ആറ് പുരുഷന്മാരും അടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ടെയ്‌ലർ കുറ്റം ചെയ്തതായി വിധിച്ചത്.

മൂന്ന് ആഴ്ചകൾക്ക് മുൻപ് ടെയ്‌ലറെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വയറുകീറിയെടുത്ത കുഞ്ഞിന് ജീവനില്ലായിരുന്നതിനാൽ തട്ടിക്കൊണ്ട് പോകലിനുള്ള കുറ്റം ഒഴിവാക്കണമെന്ന ടെയ്‌ലറുടെ അപ്പീലിന് തീർപ്പ് എത്തിയ ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. ജനിച്ച സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പുണ്ടായിരുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ മൊഴി കോടതി പരിഗണിച്ചു.

പുരുഷ സുഹൃത്തായിരുന്ന ഗ്രിഫിനോട് താൻ ഗർഭിണിയാണെന്ന് ടെയ്‌ലർ പറഞ്ഞിരുന്നു. എന്നാൽ സമയമായിട്ടും കുട്ടിയുണ്ടായില്ലെന്നും ടെയ്‌ലർ വഞ്ചിക്കുകയാണെന്നും ഗ്രിഫിന് ലഭിച്ച അജ്ഞാത സന്ദേശം തെറ്റെന്ന് തെളിയിക്കാനായി കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമമാണ് കൊടുംക്രൂരതയിൽ അവസാനിച്ചത്.

തനിക്ക് ഇരയാക്കാൻ പറ്റിയ ഗർഭിണിയെ ടെയ്‌ലർ ഹോസ്പിറ്റലിൽ നിന്ന് തന്ത്രപരമായി കണ്ടെത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ടെയ്‌ലർ ക്രൂരമായി റീഗനെ കൊല ചെയ്യുന്ന സമയത്ത് ഇവരുടെ മൂന്ന് വയസ് പ്രായമുള്ള പെൺകുഞ്ഞ് സംഭവസ്ഥലത്തുണ്ടായിരുന്നു. വയറ് കീറികുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് റീഗൻ മരിച്ചിട്ടില്ലായിരുന്നെന്നാണ് ആരോഗ്യ വിദഗ്ദ്ധർ കോടതിയെ അറിയിച്ചത്. ടെയ്‌ലറുടെ ശിക്ഷാവിധി ഒക്ടോബർ 12ന് ആരംഭിക്കും