ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മൂന്ന് മക്കളും മരിച്ചു. ആശുപത്രി കെട്ടിടത്തിന്റെ ഉടമ രാജൻ സിങ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്. ഷാഗഞ്ചിലെ ഖേരിയ മോറിൽ സ്ഥിതി ചെയ്യുന്ന ആർ മധുരാജ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ ബേസ്‌മെന്റും ഒന്നാം നിലയും ആശുപത്രിക്ക് വാടകയ്ക്ക് നൽകുകയായിരുന്നു.

സംഭവസമയത്ത് നാല് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

നാരിപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഒന്നാം നിലയിലാണ് ആദ്യം അഗ്‌നിബാധയുണ്ടായത്. ഈ നിലയിലാണ് ആശുപത്രി ഉടമയായ രാജൻ സിംഗും മക്കളും താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. അഗ്‌നിബാധയ്ക്കിടെ രാജൻസിങ് അകത്ത് കുടുങ്ങി പോകുകയായിരുന്നുവെന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെ തീപടരും മുൻപ് പുറത്തേക്ക് എത്തിക്കാനായി. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടും പേരും രാജൻ സിംഗിന്റെ ബന്ധുക്കളാണ്.