- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി വിമാനത്താവളത്തിൽ കോടികളുടെ കസ്റ്റംസ് വേട്ട; യാത്രക്കാരനിൽ നിന്നും പിടികൂടിയത് 28 കോടിയുടെ വാച്ച് അടക്കം വിലപിടിപ്പുള്ള സാധനങ്ങൾ
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ കസ്റ്റംസ് വേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 28 കോടി രൂപയുടെ വാച്ചുകളും ടൈംപീസുകളും പിടികൂടി. ഡൽഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കള്ളക്കടത്ത് വേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വജ്രങ്ങൾ പതിപ്പിച്ച 27 കോടി രൂപ വിലമതിക്കുന്ന വാച്ച് കൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും പിടിച്ചെടുത്തു. വൈരക്കല്ലുകൾ പതിച്ച ബ്രേസ് ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 പ്രോയും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.
പ്രമുഖ അമേരിക്കൻ ആഭരണ-വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കമ്പനി നിർമ്മിച്ചതാണ് 27 കോടി വിലവരുന്ന വാച്ച്. പ്രത്യേക ആവശ്യപ്രകാരം 18 കാരറ്റ് വൈറ്റ് ഗോൾഡും വജ്രങ്ങളും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 76 വജ്രങ്ങൾ ഇതിൽ പതിപ്പിച്ചിരിക്കുന്നു. മാന്വൽ വൈൻഡിങ് സംവിധാനമുള്ള വാച്ചാണിത്.
ഇതിന്റെ സ്‌കെലിറ്റൻ ഡയലിലും വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരനിൽ നിന്ന് പിടികൂടിയ മറ്റ് വാച്ചുകളിൽ സ്വിസ് ലക്ഷ്വറിയുടെ 31 ലക്ഷം രൂപ വിലയുള്ള ഒരു പിയാഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ല വാച്ചും അഞ്ച് റോളക്‌സ് വാച്ചുകളും ഉൾപ്പെടുന്നു. റോളക്‌സ് വാച്ചുകൾക്ക് ഓരോന്നിനും 15 ലക്ഷം രൂപ വിലവരും.
വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരുമ്പോൾ അടയ്‌ക്കേണ്ടി വരുന്ന നികുതി വെട്ടിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ കോടികൾ വിലമതിക്കുന്ന വസ്തുക്കളുമായി പിടിയിലായത്.
വൻതിരക്കുള്ള സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് ഡൽഹി കസ്റ്റംസ് സോണിന്റെ ചീഫ് കമ്മിഷണർ സുർജിത് ഭുജാപൽ പറഞ്ഞു. 60 കിലോഗ്രാം സ്വർണത്തിന് സമാനമായ വിലമതിക്കുന്ന വസ്തുവകകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് ഡൽഹി എയർപോർട്ട് കസ്റ്റംസ് കമ്മിഷണർ സുബൈർ റിയാസ് കമിലി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്