ന്യൂഡൽഹി: റെയിൽവേയിൽ ജോലി നൽകാൻ ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

യു.പി.എ ഭരണത്തിൽ ലാലു റെയിൽവേ മന്ത്രിയായിരുന്ന സമയത്തെ കേസിലാണ് കുറ്റപത്രം. ജോലിക്ക് ഭൂമി എന്ന പേരിൽ അറിയിപ്പെട്ടിരുന്ന നിയമന അഴിമതി കേസിൽ ലാലുവിന്റെ കുടംബാംഗങ്ങളടക്കമുള്ളവർ പ്രതികളാണ്.

റെയിൽവേ ജോലിക്കായി പാറ്റ്‌നയിലെ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനം.

ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ 2008-09ൽ ഭൂമി കൈക്കൂലിയായി വാങ്ങി മുംബൈ, ജബൽപുർ, കൊൽക്കത്ത, ജയ്പുർ, ഹാജിപുർ എന്നീ റെയിൽവേ സോണുകളിൽ 12 പേർക്ക് ജോലികൊടുത്തു എന്നാണ് കേസ്. ഇക്കൊല്ലം മെയ്‌ 18-നാണ് ലാലു, ഭാര്യ റാബ്രി, മക്കളായ മിസ ഭാരതി, ഹേമ യാദവ്, തേജസ്വി യാദവ്, റെയിൽവേ ജോലികിട്ടിയ 12 പേർ എന്നിവർക്കെതിരേ സിബിഐ. കേസെടുത്തത്.

ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേസിന് ആധാരമെന്നാണ് ലാലുപ്രാസാദിന്റെ കുടുംബം ആരോപിക്കുന്നത്. ലാലുവിന്റെ മകൻ തേജസ്വി യാദവ് ഈ അടുത്താണ് ബിഹാർ ഉപമുഖ്യമന്ത്രിയായത്.